പി.എസ്.എസി ചെയർമാനും അംഗങ്ങൾക്കും കേന്ദ്രനിരക്കിൽ ക്ഷാമബത്ത; ജനുവരി മുതൽ മുൻകാല പ്രാബല്യം
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡി.എ വർധിപ്പിച്ച സാഹചര്യത്തിൽ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും സമാന നിലയിൽ വർധനവ് വരുത്തി സർക്കാർ ഉത്തരവ്. 53ൽ നിന്ന് 55 ശതമാനമായാണ് വർധിക്കുക. 2025 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക പി.എഫിൽ ലയിപ്പിക്കുന്നതാണ് പതിവെങ്കിൽ സിവിൽ സർവിസ്, ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് അനുവദിച്ച പോലെ പി.എസ്.സി അംഗങ്ങൾക്കും ചെയർമാനും അഞ്ചുമാസത്തെ ഡി.എ കുടിശ്ശിക പണമായി നൽകാനാണ് തീരുമാനം.
ക്ഷാമബത്ത ഉയര്‍ന്നതോടെ ചെയര്‍മാന്റെ ശമ്പളം 4.10 ലക്ഷവും അംഗങ്ങളുടേത് നാല് ലക്ഷവുമാകും. ചെയര്‍മാനും 19 അംഗങ്ങളും ഉള്‍പ്പെടെ 20 പേരാണ് നിലവില്‍ പി.എസ്.സിയിലുള്ളത്. ഒരു അംഗത്തിന്റെ ഒഴിവുണ്ട്. 2025 ഫെബ്രുവരി 24ന് ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ ഉയർത്തിയിരുന്നു. ശമ്പള വർധനക്ക് 2025 ജനുവരി ഒന്നുമുതലാണ് പ്രാബല്യം നല്‍കിയത്.
കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത ലഭിക്കുന്നതോടെ വര്‍ഷത്തില്‍ രണ്ട് തവണ ഇവരുടെ ശമ്പളത്തില്‍ വര്‍ധനവുണ്ടാകും. സർക്കാർ സർവിസിൽനിന്ന് വിരമിച്ച ശേഷം പി.എസ്.സി അംഗങ്ങളാകുന്നവർക്ക് സർവിസ് കാലയളവിനോടൊപ്പം പി.എസ്.സിയിലെ സേവനകാലയളവ് കൂടി കണക്കാക്കി പെൻഷൻ അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.