Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളെ മുതല്‍ ശമ്പള...

നാളെ മുതല്‍ ശമ്പള ദിനങ്ങള്‍; ബാങ്കുകള്‍ അങ്കലാപ്പില്‍

text_fields
bookmark_border
നാളെ മുതല്‍ ശമ്പള ദിനങ്ങള്‍; ബാങ്കുകള്‍ അങ്കലാപ്പില്‍
cancel
തൃശൂര്‍: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി ഏറ്റവും വലിയ നെട്ടോട്ടത്തിന്‍െറ ദിവസങ്ങള്‍ നാളെ തുടങ്ങും. ശമ്പളത്തിനും പെന്‍ഷനുമായി ബുധനാഴ്ച മുതലുള്ള ഒരാഴ്ച എത്തുന്നവരെ എങ്ങനെ നേരിടുമെന്ന് അറിയാത്ത അവസ്ഥയിലാണ് ബാങ്കുകളും ട്രഷറികളും. ശമ്പളവും പെന്‍ഷനുമായി മാസത്തില്‍ ആദ്യത്തെ ഒരാഴ്ച കോടികളുടെ ക്രയവിക്രയം നടക്കുന്നിടത്ത് പണച്ചുരുക്കം വലിയ പ്രത്യാഘാതം സൃഷ്ടിക്കും. സര്‍ക്കാറും ഭൂരിപക്ഷം സ്വകാര്യ സ്ഥാപനങ്ങളും ശമ്പള വിതരണം അക്കൗണ്ട് മുഖേനയാണ്. ഭവന വായ്പ ഉള്‍പ്പെടെയുള്ളവയുടെ തിരിച്ചടവ്, പലചരക്ക് കടയിലും പാലിനും പത്രത്തിനും മറ്റുമുള്ള പണം നല്‍കല്‍ തുടങ്ങി സാധാരണക്കാര്‍ക്ക് ആദ്യ ഒരാഴ്ച പണച്ചെലവ് ഏറെയാണ്. ഇതൊന്നും കാര്‍ഡ് മുഖേന നടത്താനാവില്ല. പണം കിട്ടാനാണെങ്കില്‍ കടുത്ത നിയന്ത്രണവും.

ശമ്പളമോ പെന്‍ഷനോ അക്കൗണ്ടിലേക്ക് വന്നാല്‍ ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാം. അതുകൊണ്ട് പിടിച്ചുനില്‍ക്കാവുന്നവരായിരിക്കും പലരും. എന്നാല്‍, ബാങ്കുകള്‍ 24,000  ഒറ്റയടിക്ക് കൊടുക്കാന്‍ വയ്യാത്ത പണച്ചുരുക്കം അനുഭവിക്കുകയാണ്. 24,000 ചോദിച്ചുവരുന്നവര്‍ക്ക് 5,000 വരെ കൊടുത്ത് മടക്കുന്ന ബാങ്കുകളുണ്ട്. ചില ബാങ്കുകളില്‍ ഇടപാടുസമയം തുടങ്ങി രണ്ട് മണിക്കൂറിനകം പണം കഴിയുന്നതിനാല്‍ സേവനം നിര്‍ത്തേണ്ടിവരുന്നുണ്ട്. എ.ടി.എമ്മുകളില്‍ നിയന്ത്രണം രൂക്ഷമാണ്. 2,000 രൂപ മാത്രമേ ഒരു ദിവസം പിന്‍വലിക്കാനാകൂ. മിക്കവാറും കിട്ടുക രണ്ടായിരത്തിന്‍െറ ഒറ്റ നോട്ട്. ചില്ലറക്ക് പിന്നെയും ഓടണം. അതോടെ, ശമ്പളം കിട്ടിയാല്‍ നടത്തേണ്ട കാര്യങ്ങള്‍ പലതും മുടങ്ങും.

ട്രഷറികളിലും കാര്യങ്ങള്‍ പന്തിയല്ല. എസ്.ബി.ടിയാണ് ട്രഷറിക്ക് പണം കൊടുക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ എസ്.ബി.ഐയും. ട്രഷറിയെ സമീപിക്കുന്നവര്‍ക്ക് ബാങ്കിലേക്ക് പേ ഓര്‍ഡര്‍ ചെക്ക് നല്‍കും. പല ബാങ്കിലും ചെക്കില്‍ കാണിച്ച സംഖ്യ പൂര്‍ണമായും കൊടുക്കാന്‍ പണമില്ല. ഗസറ്റഡ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏതാണ്ട് പൂര്‍ണമായും ട്രഷറി സേവിങ്സ് ബാങ്ക് വഴിയാണ് വിതരണം. അവിടെയും പണച്ചുരുക്കം പ്രശ്നമാകും. ാസത്തിന്‍െറ ആദ്യ ദിവസങ്ങളില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബാങ്കുകളിലേക്ക് പണം ഒഴുക്കേണ്ടതുണ്ട്. ഈ ദിവസങ്ങളില്‍ നിയന്ത്രണത്തിന് ഇളവ് വേണമെന്ന് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. നോട്ടുകള്‍ അസാധുവാക്കിയതിന്‍െറ രണ്ടാം ദിവസം നേരിട്ട തിരക്കിനെക്കാള്‍ കടുത്തതായിരിക്കും നാളെ മുതല്‍ നേരിടേണ്ടി വരുകയെന്ന ആശങ്കയിലാണ് ബാങ്ക് ജീവനക്കാര്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salary day
News Summary - Currency demonetisation
Next Story