താഴത്തങ്ങാടി കൊലപാതകം: പ്രതി പിടിയിൽ, കുടുംബവുമായുള്ളത് അടുത്ത പരിചയം
text_fieldsകോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആക്രമിക്കപ്പെട്ട കുടുംബവുമായി അടുത്ത പരിചയമുള്ള കുമരകം ചെങ്ങളം സ്വദേശിയാണ് പിടിയിലായത്. വീട്ടിൽനിന്ന് കാണാതായ കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. കാറും പൊലീസ് കണ്ടെത്തി.
ആലപ്പുഴ മുഹമ്മയിലെ പെട്രോൾ പമ്പിൽ ഈ കാർ ഇന്ധനം നിറക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപ പ്രദേശത്തുനിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
കുടുംബവുമായി ബന്ധമുള്ള എട്ടുപേരെ അന്വേഷണസംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു.
തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലിയുടെ (65) ഭാര്യ ഷീബ (60) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ കാറുമായാണ് അക്രമി കടന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് എറണാകുളംവരെ കാർ എത്തിയതിെൻറ തെളിവുകൾ ലഭിച്ചിരുന്നു. ഇതോടെ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. അതിർത്തി ചെക്പോസ്റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.
ദമ്പതികളിലൊരാളുടെ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലേക്കുവന്ന കാളുകൾ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എല്ലാ വശങ്ങളും അന്വേഷിച്ചുവരുകയാണെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു.
ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അന്വേഷണസംഘം ഇത്തരത്തിൽ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയായിരുന്നു. വിവിധ രേഖകളും പരിശോധിക്കുന്നുണ്ട്.
വീടിെൻറ മുൻവാതിലിലൂടെയാണ് പ്രതി ഉള്ളിൽ കടന്നതെന്നതിനാൽ ബന്ധമുള്ള ആളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് നേരത്തേ നിഗമനത്തിൽ എത്തിയിരുന്നു. അടുക്കള വാതിൽ ഉള്ളിൽനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് എത്തിയിരുന്നതെങ്കിൽ വീട്ടുടമകളെ ആക്രമിച്ച് വീഴ്ത്തിയശേഷം എത്രയും വേഗം രക്ഷപ്പെടാനാകും ശ്രമിക്കുകയെന്നാണ് പൊലീസ് വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.