അതിദുർബലരോട് അതിനിഷ്ഠൂരം; ജാതി സർട്ടിഫിക്കറ്റില്ല, അരുന്ധതിയാർ -ചക്കിലിയാർ സമുദായം സംവരണത്തിനു പുറത്ത്
text_fieldsകോട്ടയം: ചുവപ്പുനാടയിൽ കുരുങ്ങി ജാതി സർട്ടിഫിക്കറ്റ് അന്യമായി പട്ടികജാതി വിഭാഗത്തിലെ ഏറ്റവും അർഹമായ വിഭാഗങ്ങളിലൊന്നായ അരുന്ധതിയാർ- ചക്കിലിയാർ സമുദായം സംവരണത്തിനു പുറത്ത്. വിദ്യാഭ്യാസ-തൊഴിൽ ആവശ്യങ്ങൾക്കൊന്നും സമുദായാംഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാവുന്നില്ല. 2009ൽ സംസ്ഥാന സർക്കാർ അതി ദുർബല വിഭാഗമായി പ്രഖ്യാപിച്ച അഞ്ചു പട്ടിക ജാതികളിൽ സമുദായങ്ങളിൽ പെടുന്നതാണ് അരുന്ധതിയാർ-ചക്കിലിയാർ.
ഇതര സംസ്ഥാനങ്ങളിലേക്ക് 1950നുമുമ്പ് കുടിയേറിയ ദലിത് വിഭാഗങ്ങളുടെ പിന്മുറക്കാർക്കേ സംവരണത്തിന് അർഹതയുള്ളൂവെന്ന കേന്ദ്ര ചട്ടത്തിന്റെ വ്യാഖ്യനമാണ് 2021 വരെ തടസ്സമില്ലാതെ ലഭിച്ചുവന്ന ജാതി സർട്ടിഫിക്കറ്റ് സമുദായത്തിന് അന്യമാക്കിയത്. പൂർവികർ 1950നുമുമ്പ് കേരളത്തിലേക്കു കുടിയേറിയവരാണെന്ന രേഖ ഹാജരാക്കിയാൽ മാത്രം ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നാണ് അധികൃതർ നിഷ്കർഷിക്കുന്നത്. പട്ടികജാതികളെ നിശ്ചയിച്ചു വിജ്ഞാപനം ചെയ്ത തമിഴ്നാട്, കേരള സർക്കാറുകളുടെ ഗസറ്റിൽ ഒരുപോലെ പേരുള്ളതാണ് തങ്ങളുടെ ജാതി സർട്ടിഫിക്കറ്റിനു തടസ്സമെങ്കിൽ ഇരു ഗസറ്റിലും ഉൾക്കൊള്ളുന്ന മറ്റു 16 സമുദായങ്ങൾക്ക് ഈ പ്രയാസവും ചോദ്യങ്ങളും ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് അരുന്ധതിയാർ- ചക്കിലിയാർ സമുദായ സമിതി പ്രസിഡന്റ് എം. മണിയും ജനറൽ സെക്രട്ടറി എസ്. അറുമുഖവും ചോദിക്കുന്നു.
രാജഭരണകാലത്ത് ചെങ്കോട്ട വരെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നതിനാൽ കോട്ടയം ജില്ലയിലെ അരുന്ധതിയാർ- ചക്കിലിയാർ സമുദായത്തിന് പട്ടികജാതി പദവി നിർബാധം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവായിരുന്നു. ഇതിന് പിൻപറ്റി കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകൾക്കായി 2018ലും 2019ലും സമാന ഉത്തരവുകളിറങ്ങിയിരുന്നു.
എന്നാൽ, 2021ൽ അന്നത്തെ കോട്ടയം തഹസിൽദാർ പൂർവികരുടെ കുടിയേറ്റ രേഖകൾ തേടി സർട്ടിഫിക്കറ്റ് നിഷേധിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ലക്ഷത്തോളം സമുദായാംഗങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്.
അധ്യയന വർഷത്തിന്റെ തുടക്കമായതിനാൽ ജാതി സർട്ടിഫിക്കറ്റ് നിഷേധം നൂറുകണക്കിനു വിദ്യാർഥികളുടെ ഉപരിപഠന സാധ്യത അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. അതേസമയം, സമുദായ സംഘടനകൾ പരസ്പരം പോരടിച്ചു ദ്രോഹിക്കാൻ നടത്തിയ ശ്രമവും പ്രതിസന്ധിക്കു കാരണമായിട്ടുണ്ടെന്ന് സമുദായാംഗങ്ങൾ തന്നെ സമ്മതിക്കുന്നുമുണ്ട്.
തോട്ടിപ്പണിയും ചെരുപ്പുതുന്നലും
സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ ജീവിക്കുന്ന പട്ടികജാതി വിഭാഗങ്ങളിലൊന്നായ അരുന്ധതിയാർ- ചക്കിലിയാർ കേരളത്തിലും തമിഴ്നാട്ടിലുമാണുള്ളത്. മുമ്പ് തോട്ടിപ്പണി, ചെരുപ്പുതുന്നൽ, തുകൽ നിർമാണ ജോലികളിലേർപ്പെട്ടിരുന്ന ഇവരിൽ ഭൂരിപക്ഷവും ശുചീകരണ തൊഴിലും ചെരുപ്പ് തുന്നൽ ജോലിയും ചെയ്താണ് ഉപജീവനം നയിക്കുന്നത്.
‘ഉന്നത പഠനം പ്രതിസന്ധിയിൽ’
ജാതി സർട്ടിഫിക്കറ്റ് നിഷേധത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള ചക്കിലിയാർ മഹാസഭയും മാദിക റിസർവേഷൻ പോരാട്ട സമിതിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും നിവേദനം നൽകി. സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ കുട്ടികളുടെ ഉന്നതപഠനം പ്രതിസന്ധിയിലാണെന്ന് കെ.സി.എം.എസ് നേതാവ് ആലുവ ശെൽവരാജും എം.ആർ.പി.എസ് നേതാവ് സുബ്രഹ്മണ്യനും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
‘‘1950നു മുമ്പുള്ള രേഖകൾ വേണമെന്ന നിബന്ധന തീർത്തും അപ്രായോഗികവും ആരാലും കഴിയാത്തതുമാണ്. 1975നു മുമ്പായി എന്നെങ്കിലും വ്യവസ്ഥ മാറ്റേണ്ടതുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടരുകയാണ്’’
എം. ഗൗരിശങ്കർ, കൗൺസിലർ, കോട്ടയം നഗരസഭ
‘‘സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറ്റവും താഴേത്തട്ടിലാണ് ഞങ്ങളുടെ സമുദായം. 1986ലെ സർക്കാർ ഉത്തരവ് എല്ലാ പട്ടികജാതികളെയും പരാമർശിക്കുന്നതാണ്. എന്നിട്ടും അരുന്ധതിയാർ ചക്കിലിയാരെ മാത്രം അതിന് ഇരയാക്കുകയാണ്. തലമുറകൾക്കു മുമ്പേ കേരളത്തിന്റെ മണ്ണിലേക്കു വന്നവരാണ് ഞങ്ങൾ. രണ്ടു സംസ്ഥാനങ്ങളുടെ പട്ടികജാതി ലിസ്റ്റിലുള്ളത് അയോഗ്യതയാണെങ്കിൽ കേരളത്തിലെ പ്രബലരായ മിക്ക പട്ടികജാതി വിഭാഗങ്ങളും ഇങ്ങനെ പുറത്താകും’’
എസ്. അറുമുഖം, ജനറൽ സെക്രട്ടറി, അരുന്ധതിയാർ-ചക്കിലിയാർ സമുദായ സമിതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

