കൃഷിനാശവും അപകടവും പതിവ്; കാട്ടുപന്നിശല്യം രൂക്ഷം
text_fieldsവർക്കല: ഇലകമണ്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലാണ് രാത്രികാലങ്ങളിൽ പന്നികള്‍ കൂട്ടമായിയെത്തുന്നത്. വ്യാപകമായി കൃഷി നശിപ്പിക്കുന്നെന്നും കര്‍ഷകരുടെ അന്നംമുട്ടിക്കുന്നെന്നും പരാതി ഉയർന്നു. വിളപ്പുറം, കായല്‍പ്പുറം, കെടാകുളം, ഇലകമണ്‍ ഭാഗങ്ങളിലാണ് കാട്ടുപന്നികൾ സ്വൈരവിഹാരം നടത്തുന്നത്.
വേങ്കോട് ഏലായിലെ നെല്‍കൃഷി പന്നികള്‍ നശിപ്പിച്ചിരുന്നു. അര്‍ധരാത്രിയില്‍ വീട്ടു പരിസരങ്ങളിലെത്തുന്ന പന്നികള്‍ മുറ്റത്തെ ചെടിച്ചട്ടികളും കുത്തി മറിച്ചിടാറുണ്ട്. തൃമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വിളവെടുപ്പിന് പാകമായ മരച്ചീനി കൃഷിയും വിളപ്പുറം, കായല്‍പ്പുറം പ്രദേശങ്ങളിൽ കുലച്ചതും കുലയ്ക്കാത്തതുമായ വാഴകളും, വിളഞ്ഞു കീടന്ന മരച്ചീനി, ചേമ്പ് തുടങ്ങിയ കൃഷിവിളകളും നശിപ്പിച്ചു. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കുന്ന പരമ്പരാഗത കർഷകർക്ക് കാട്ടുപന്നികൾ ഇരുട്ടടി ആയിരിക്കുകയാണ്. നിയമത്തിന്റെ നൂലാമാലകൾ മൂലം ഇവർക്ക് നഷ്ടപരിഹാരവും ലഭിക്കാറില്ല. കാട്ടുപന്നിശല്യം തുടര്‍ന്നാല്‍ കൃഷി പൂര്‍ണമായി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. രാത്രിയില്‍ കൂട്ടമായി റോഡിലൂടെ നീങ്ങുന്ന കാട്ടുപന്നികൾ യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.
ഇടറോഡുകളിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാരെ കുത്തിമറിച്ചിട്ട് അപകടമുണ്ടാക്കുന്നതും പതിവായി. അയിരൂരിന് സമീപം പട്ടന്റെതേരിയില് അടുത്തിടെ പന്നി റോഡിന് കുറുകേ ചാടി യാത്രക്കാരന് പരിക്കേറ്റു. ഷൂട്ടര്‍മാരെ നിയോഗിച്ച് പന്നിശല്യം ഒഴിവാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. പഞ്ചായത്തും കൃഷിഭവനും ഇടപെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

