ലീഗ് സംസ്ഥാന കമ്മിറ്റി പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ വിമർശനം
text_fieldsകോഴിക്കോട്: യു.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം ആദ്യമായി ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വിമർശനമുയർന്നു. ചില ജില്ല കമ്മിറ്റികളാണ് തങ്ങൾ നൽകിയ പേരുകൾ പരിഗണിച്ചില്ലെന്ന് പരാതി ഉന്നയിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം അർഹതപ്പെട്ടവരുടെ ലിസ്റ്റാണ് നൽകിയതെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നും ജില്ല ഭാരവാഹികൾ പരാതിപ്പെട്ടു. എന്നാൽ, സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പരിമിതികളുണ്ടെന്നും എല്ലാവരെയും ഉൾപ്പെടുത്തുക അസാധ്യമാണെന്നും നേതൃത്വം മറുപടി നൽകി. തഴയപ്പെട്ടവരെ മറ്റു നിലയിൽ പരിഗണിക്കുമെന്നും വ്യക്തമാക്കി.
അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ മണ്ഡലങ്ങളിൽ പാർട്ടി നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട സാഹചര്യം പഠിക്കാൻ അന്വേഷണ സമിതിയെ നിശ്ചയിച്ചു. അഴീക്കോട് (എം.സി. മായിൻ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എൽ.എ), കൂത്തുപറമ്പ് (ഉമ്മർ പാണ്ടികശാല, എൻ.എ. നെല്ലിക്കുന്ന്), ഗുരുവായൂർ (ടി.എം. സലീം, ടി.വി. ഇബ്രാഹിം എം.എൽ.എ) എന്നിവരാണ് സമിതി അംഗങ്ങൾ.
സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ പാർട്ടിക്ക് അഭൂതപൂർവ വളർച്ച ഉണ്ടായതായി യോഗം വിലയിരുത്തി. ഡൽഹി ഖാഇദെ മില്ലത്ത് സെന്റർ, മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി, 22 എം.എൽ.എമാരുമായി നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം തുടങ്ങി ഒട്ടേറെ മികവുകൾ പാർട്ടിക്കുണ്ടായി. മുസ്ലിം ലീഗ് മന്ത്രിമാരും യു.ഡി.എഫ് മന്ത്രിസഭയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സാദിഖലി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, പി.കെ.കെ ബാവ, അഡ്വ. ഹാരിസ് ബീരാൻ, സി.കെ സുബൈർ, മന്ത്രിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ, സംസ്ഥാന ഭാരവാഹികളായ എം.സി. മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എ.എം.എ. കരീം, സി.എച്ച്. റഷീദ്, ടി.എം. സലിം, സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, പൊട്ടങ്കണ്ടി അബ്ദുല്ല, സി.പി. സൈതലവി, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, പി.എം. സാദിഖലി, യു.സി. രാമൻ, ഷാഫി ചാലിയം, വി.എം ഉമർ മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

