'നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ആളെക്കൂട്ടുന്നു'; പാലക്കാട്ടെ സി.പി.എമ്മിൽ പ്രാദേശിക വിഭാഗീയതയെന്ന് വിമർശനം
text_fieldsപാലക്കാട്: ജില്ലയിലെ സി.പി.എമ്മിൽ പ്രാദേശിക വിഭാഗീയത രൂക്ഷമെന്ന് വിമർശനം. ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ആളെക്കൂട്ടുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പുതുശ്ശേരി, കുഴൽമന്ദം ഏരിയ കമ്മറ്റികൾക്കെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നത്. കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരിയെ ഏരിയ കമ്മറ്റിയിൽനിന്ന് ഒഴിവാക്കിയത് വിഭാഗീയതയാണെന്ന് പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബിനുമോളെ ജില്ല സമ്മേളന പ്രതിനിധിയാക്കാതെ തോൽപിച്ചതിലും വിഭാഗീയതെന്നാണ് വിമർശനം.
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തും ചെര്‍പ്പുളശ്ശേരിയിലും ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റിരുന്നു. ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പക്ഷത്തെ 13 പേരും തോറ്റു. എസ്.എഫ്.ഐ നേതാവിനെ ഉപദ്രവിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട മുൻ ഏരിയ സെക്രട്ടറി അബ്ദുറഹ്മാന് അനുകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴല്‍മന്ദം ഏരിയ കമ്മിറ്റിയില്‍ മേല്‍ക്കൈ നേടിയത്.
ഏരിയ കമ്മിറ്റിയുടെ പാനലില്‍ കോങ്ങാട് എം.എല്‍.എ കെ. ശാന്തകുമാരിയെയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ദേവദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. പൊന്മല എന്നിവരെയും ഉള്‍പ്പെടുത്തിയെങ്കിലും പരാജയപ്പെടുത്തി. വിജയിച്ച രാജാകൃഷ്ണൻ, എ. രാമകൃഷ്ണൻ, ഷൈജു എന്നിവര്‍ അബ്ദുറഹ്മാന് അനുകൂലികളാണ്.
ചെര്‍പ്പുളശ്ശേരി ഏരിയ സമ്മേളനത്തില്‍ പി.കെ. ശശി പക്ഷം സര്‍വാധിപത്യം നേടുകയായിരുന്നു. ഔദ്യോഗിക പാനലില്‍ മത്സരിച്ച 13 പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍നിന്ന് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.