ക്രിമിനൽ കേസ് പ്രതികൾ പൊലീസിൽ തുടരും
text_fieldsകൊച്ചി: ക്രിമിനൽ കേസ് പ്രതികളായ പൊലീസുകാർക്കെതിരെ ഉടൻ നടപടി സാധ്യമല്ലെന്ന നി ലപാടുമായി പൊലീസ് മേധാവി. പൊലീസുകാർക്കെതിരെ അടിയന്തര നടപടി വേണമെന്ന സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ നിർദേശത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസുകാർ പ്രതികളായ കേസുകൾ അന്വേഷണഘട്ടത്തിലോ വിചാരണഘട്ടത്തിലോ ആണെന്നും കോടതി കുറ്റക്കാരെന്ന് കണ്ടെത്താത്തവർക്കെതിരെ നടപടി സാധ്യമല്ലെന്നുമാണ് വിശദീകരണം.
സംസ്ഥാന പൊലീസ് സേനയിലെ 1129 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളാണെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ഇവരിൽ 10പേർ ഡിവൈ.എസ്.പി റാങ്കിലും 46 പേർ സി.െഎ റാങ്കിലും 230പേർ എസ്.െഎ, എ.എസ്.െഎ റാങ്കിലുമുള്ളവരാണ്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് മാത്രം ഇവരിൽ 250പേർ ജോലിചെയ്യുന്നു. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയാ കേസെടുത്തത്.
ക്രിമിനൽ കേസുകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഞെട്ടിക്കുന്നതാണെന്നായിരുന്നു കമീഷൻ നിരീക്ഷണം. ഏതെങ്കിലും പൊലീസ് ഒാഫിസർ ക്രിമിനൽ കേസ് പ്രതിയായാൽ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും നിരപരാധിത്വം തെളിയിക്കാനായില്ലെങ്കിൽ പിരിച്ചുവിടണമെന്നുമുള്ള പൊലീസ് നിയമം 86ാം വകുപ്പിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് കമീഷൻ നടപടി ആവശ്യപ്പെട്ടത്.
ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും 30 ദിവസത്തിനകം റിപ്പോർട്ട് നൽകാനും കമീഷൻ നിർദേശിച്ചു. തുടർന്ന്, വിഷയം പരിശോധിക്കാൻ ഡി.ജി.പി അധ്യക്ഷനായി അഞ്ചംഗ സമിതി രൂപവത്കരിച്ചു. പൊലീസുകാർ പ്രതികളായ 350 ക്രിമിനൽ കേസേ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളൂ എന്നും ഇതിൽ തന്നെ 59 എണ്ണത്തിന് മാത്രമേ പൊലീസ് നിയമത്തിലെ 86ാം വകുപ്പ് ബാധകമാകൂ എന്നുമാണ് ഡി.ജി.പി കമീഷനെ അറിയിച്ചത്. എന്നാൽ, 59 കേസും അന്വേഷണത്തിലോ വിചാരണയിലോ ആണെന്നും കോടതി കുറ്റക്കാരനെന്ന് കണ്ടെത്താത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്നുമാണ് വിശദീകരണം. പൊലീസുകാർക്കെതിരായ കേസിലെ നടപടി വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും ഡി.ജി.പി കമീഷനെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.