ലീഗിനെ അടർത്തിമാറ്റാൻ സി.പി.എം ശ്രമം- കെ. മുരളീധരൻ, ഒരുമിച്ച് നിന്നാൽ മൂന്നര വർഷം കഴിഞ്ഞാൽ യു.ഡി.എഫിന് അധികാരത്തിലെത്താൻ പറ്റും
text_fieldsമുസ്‍ലീം ലീഗിനെ കുറിച്ചുളള അഭിപ്രായം സി.പി.എം മാറ്റിയെങ്കിൽ അത് കോൺഗ്രസിന്റെ നിലപാടാണ് ശരിയെന്ന തിരിച്ചറിവാണെന്ന് കെ. മുരളീധരൻ എം.പി. മുസ്‍ലീം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് ആറ് മാസം മുൻപ് വരെ സി.പി.എം പറഞ്ഞിരുന്നു. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയിലൊരു പ്രശ്നവുമില്ല. എന്നാൽ മുസ്‍ലീം ലീഗ് മുന്നണി വിട്ടാൽ അത് വലിയ നഷ്ടമാകും. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ സി.പി.എം ശ്രമിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ പരാമർശം ഗൗരവത്തോടെ കാണണം. ഈ വിഷയത്തിൽ മുസ്‍ലീം ലീഗാണ് സി.പി.എമ്മിന് മറുപടി നൽകേണ്ടതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഒരുമിച്ച് നിന്നാൽ മൂന്നര വർഷം കഴിഞ്ഞാൽ യു.ഡി.എഫിന് കേരളത്തിൽ അധികാരത്തിലെത്താൻ പറ്റും. അതിന്റെ സൂചനകൾ നിലവിലുണ്ട്. കോൺഗ്രസിൽ എല്ലാ കാലത്തും ആശയപരമായ സംഘർഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ട്. രാജ്യസഭയിൽ ഏക സിവിൽ കോഡ് ചർച്ചയിൽ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്തമാണ്. ആമുഖ ഘട്ടത്തിൽ തന്നെ മൂന്ന് കോൺഗ്രസ് അംഗങ്ങൾ അതിനെ വിമർശിച്ചു. സാധാരണ ഇത്തരം ബില്ലുകൾ വോട്ടെടുപ്പിലേക്ക് പോകാറില്ല. എന്നാൽ വിഷയത്തിന്റെ പ്രാധാന്യം കാരണമാണ് അത് വോട്ടെടുപ്പിലേക്ക് പോയത്. എന്നാൽ തുടക്കത്തിൽ തന്നെ ബില്ലിനെ കോൺഗ്രസ് അംഗങ്ങൾ എതിർത്തിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.