സി.പി.െഎയെ തോൽപിച്ച സി.പി.എം വൈസ് ചെയർമാൻ രാജിവെച്ചു
text_fieldsനെടുമങ്ങാട്: നഗരസഭയിൽ സി.പി.െഎ സ്ഥാനാർഥിയെ തോൽപിച്ച് വൈസ് ചെയർമാനായ സി.പി.എം പ്രതിനിധി പി. ഹരികേശൻനായർ മണിക്കൂറുകൾക്കകം രാജിവെച്ചു. പാർട്ടി നിർദേശമനുസരിച്ചാണ് രാജി. തിങ്കളാഴ്ച വൈകീട്ട് നാലോടെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്ത ഹരികേശൻ ചൊവ്വാഴ്ച രാവിലെ 10ന് നഗരസഭ സെക്രട്ടറിക്ക് രാജി നൽകി.
മുന്നണി ധാരണയനുസരിച്ച് സി.പി.ഐക്ക് നൽകിയ ൈവസ് ചെയർമാൻ സ്ഥാനം അവരെ കാലുവാരി സി.പി.എം പിടിച്ചെടുത്തത് വലിയ വിവാദമായിരുന്നു. ഒടുവിൽ ഇടതുമുന്നണി നേതൃത്വം പ്രശ്നത്തിൽ ഇടപെടുകയും സി.പി.എം ജില്ല നേതൃത്വം ഹരികേശനോട് രാജിെവക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
നഗരസഭയിൽ ചെയർമാൻ സ്ഥാനം സി.പി.എമ്മിനും വൈസ് ചെയർമാൻ സ്ഥാനം സി.പി.ഐക്കുമെന്നാണ് എൽ.ഡി.എഫ് ജില്ല നേതൃത്വം തീരുമാനിച്ചിരുന്നത്. ഇക്കാര്യം രണ്ട് പാർട്ടികളുടെയും മണ്ഡലം, ഏരിയ നേതൃത്വത്തെയും അറിയിച്ചു.
ഇതനുസരിച്ച് ചെയർമാൻ തെരഞ്ഞെടുപ്പിൽ സി.പി.ഐ പ്രതിനിധികൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ, മുന്നണി ധാരണ ലംഘിച്ച് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സി.പി.എം ഏരിയ നേതൃത്വം പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിച്ച് ജയിപ്പിച്ചു.
സി.പി.ഐയിൽനിന്ന് മത്സരിച്ച എസ്. രവീന്ദ്രന് മൂന്ന് വോട്ട് ലഭിച്ചപ്പോൾ സി.പി.എം സ്ഥാനാർഥി പി. ഹരികേശൻ നായർ 24 വോട്ട് നേടി. സി.പി.എം വിട്ട് സി.പി.െഎയിലെത്തി കൗൺസിലറായ എസ്. രവീന്ദ്രനെ വൈസ് ചെയർമാനാക്കാനുള്ള സി.പി.െഎ തീരുമാനമാണ് സി.പി.എം പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

