ഈരാറ്റുപേട്ടയിലെ സി.പി.എം - എസ്.ഡി.പി.ഐ കൂട്ടുകെട്ട്: പിണറായിയും വിജയരാഘവനും നിലപാട് വിശദീകരിക്കണം -കെ. സുരേന്ദ്രൻ
text_fieldsപാലക്കാട്: ഈരാറ്റുപേട്ട നഗരസഭയിലെ സി.പി.എം - എസ്.ഡി.പി.ഐ കൂട്ടുകെട്ട് കേരളത്തിന്‍റെ മതനിരപേക്ഷ നിലപാടിനുള്ള തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. മതനിരപേക്ഷ ശക്തികൾക്കെതിരെയുള്ള നീക്കമാണ് ഭരണകക്ഷിയായ സി.പി.എം എടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി വിജയരാഘവനും നിലപാട് വിശദീകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
'ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയുമായി ധാരണയിലെത്തിയ സി.പി.എം നിലപാട് കേരളത്തിന്‍റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വളരെയധികം പ്രസക്തമാണ്. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ഗുണ്ടാ സംഘങ്ങളെ അയച്ച എസ്.ഡി.പി.ഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സി.പി.എം തീരുമാനം അടിച്ചമർത്തപ്പെട്ട ക്രൈസ്തവ ജനതയോടുള്ള അങ്ങേയറ്റത്തെ ധിക്കാരപരമായ നിലപാടാണ്.
പാലാ ബിഷപ്പിനെതിരെ അക്രമാസക്തമായ പ്രകടനം നടത്താൻ നേതൃത്വം നൽകിയത് ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐ കൗൺസിലർമാരാണ്. അവരുമായിട്ട് സഖ്യം ചേരുന്നതിനെ സംബന്ധിച്ച് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജോസ് കെ. മാണിയുടെ നിലപാട് എന്താണെന്ന് അറിയാൻ താൽപ്പര്യമുണ്ട്. എസ്.ഡി.പി.ഐയുമായി പരസ്യമായ ധാരണയിലേക്ക് കേരളത്തിൽ സി.പി.എം പോവുകയാണ്. എസ്.ഡി.പി.ഐ - സി.പി.എം സഖ്യം കേരളത്തിന് വലിയ ആപത്തായി മാറും.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകക്ഷിയുടെ സമീപനം എതിർക്കപ്പെടേണ്ടതാണ്. എസ്.ഡി.പി.യുമായി കൂട്ടുകൂടാൻ സി.പി.എം കാണിച്ച ധൈര്യം ക്രൈസ്തവ സമൂഹം ചർച്ച ചെയ്യണം. കേരളത്തിലെ മതനിരപേക്ഷ ചിന്താഗതിക്കാർ ഇക്കാര്യത്തിൽ ഇടപെടണം. നേരത്തെ ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്ന സഖ്യം ഇപ്പോൾ പരസ്യമായിരിക്കുകയാണ്' -സുരേന്ദ്രൻ പറഞ്ഞു.
തിങ്കളാഴ്ച ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫ് ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദറിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എസ്.ഡി.പി.ഐ പിന്തുണയോടെ പാസാവുകയായിരുന്നു. 28 അംഗ നഗരസഭയിൽ എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം കോൺഗ്രസ് വിമത അൻസൽന പരിക്കുട്ടിയും എസ്.ഡി.പി.ഐയിലെ അഞ്ച് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.