അവിശ്വാസപ്രമേയത്തെ പിന്തുണച്ച് സി.പി.എം വിമത; കൂത്താട്ടുകുളത്ത് എൽ.ഡി.എഫിന് ഭരണനഷ്ടം
text_fieldsകോട്ടയം: കൂത്താട്ടുകുളത്ത് എൽ.ഡി.എഫിന് ഭരണം നഷ്ടമായി. സി.പി.എം വിമത കലാ രാജുവും സ്വതന്ത്ര അംഗം പി.ജി.സുനിൽ കുമാറും പിന്തുണച്ചതോടെ ചെയർപേഴ്സണെതിരായ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 11 ഇടത് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. വൈസ് ചെയർമാനെതിരായ അവിശ്വാസപ്രമേയം വൈകാതെ ചർച്ചക്കെടുക്കും. എൽഡിഎഫ് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഭരണസമിതിയാണ് പരാജയപ്പെട്ടത്. 25 അംഗ കൗൺസിലിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്തൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
കഴിഞ്ഞ ജനുവരി 18ന് നടന്ന നാടകീയ സംഭവികാസങ്ങളുടെ ബാക്കിയായിരുന്നു ഇന്നത്തെ അവിശ്വാസ പ്രമേയം. എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെ സി.പി.എം കൗൺസിലർ കലാ രാജുവിനെ സി.പി.എം പ്രവർത്തകർ തട്ടിക്കൊണ്ടു പോകുകയും വസ്ത്രം പിടിച്ച് വലിക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. കലാ രാജുവിനെ വൈകിട്ട് വിട്ടയക്കുകയും സംഭവത്തിൽ രണ്ട് സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിശ്വാസ പ്രമേയ ചർച്ച അലങ്കോലപ്പെടുത്തിയതിലും തട്ടിക്കൊണ്ടു പോകലിലും സി.പി.എമ്മിനെതിരെ കലാ രാജു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ത്രീയോട് പാർട്ടി ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഇതാണ് തന്റെ പ്രതികരണമെന്നും മനഃസാക്ഷിക്ക് യോജിച്ചപോലെയാണ് അവിശ്വാസത്തെ പിന്തുണച്ചതെന്നും കലാ രാജു പറഞ്ഞു. സി.പി.എം ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. സി.പി.എം ചോദിച്ചുമേടിച്ച പരാജയമാണ്. താൻ പ്രവർത്തിച്ച പാർട്ടിയാണ് തന്നെ ചതിച്ചത്. വിപ്പ് ലഭിച്ചിട്ടില്ലെന്നും അയോഗ്യത നടപടികളെ നേരിടാൻ തയാറാണെന്നും അവർ പറഞ്ഞു. ഇനി യു.ഡി.എഫിനൊപ്പമാകും പ്രവർത്തനം എന്നും കലാ രാജു സൂചിപ്പിച്ചു.
കുതിരക്കച്ചവടമാണ് നടന്നിരിക്കുന്നത് എന്നും ഇതിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സി.പി.എം പ്രതികരിച്ചു. ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന സംഭവമാണ് നടന്നത്. കല രാജുവിനെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

