പാർട്ടി കോൺഗ്രസിന് നാളെ തുടക്കം: സെമിനാറിന് എം.കെ. സ്റ്റാലിൻ
text_fieldsകണ്ണൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് ഒരുനാൾ. കണ്ണൂർ ഇതാദ്യമായി ആതിഥ്യമരുളുന്ന പാർട്ടി കോൺഗ്രസിന്‍റെ ആവേശത്തിലാണ് അണികൾ. കൊടിതോരണങ്ങളാലും വർണവിളക്കുകളാലും അലങ്കരിച്ചിരിക്കുകയാണ് നാടും നഗരവും. സി.പി.എമ്മിന് രാജ്യത്ത് ഏറ്റവും അംഗബലവും ശക്തിയുമുള്ള ജില്ലയിൽ പാർട്ടി കോൺഗ്രസ് ചരിത്രസംഭവമാക്കുകയാണ് പ്രവർത്തകർ.മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും സ്വന്തം ജില്ലയിലെ സമ്മേളന ഒരുക്കങ്ങൾക്ക് ഇരുവരും നേരിട്ടുതന്നെ നേതൃത്വം നൽകുന്നു. ഏപ്രിൽ ആറുമുതൽ 10 വരെ കണ്ണൂർ നഗരത്തിലെ നായനാർ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം. ഇതിനായി കൂറ്റൻ പന്തൽ തയാറായി. അനുബന്ധ പരിപാടികൾ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും.
പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കും. സമാപന സമ്മേളനം ഏപ്രിൽ 10ന് വൈകീട്ട് കണ്ണൂർ ജവഹർ സ്റ്റേഡിയം ഗ്രൗണ്ടിലാണ്. ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പാർട്ടി കോൺഗ്രസ് പ്രതിനിധികൾ ഇതിനകം കണ്ണൂരിലെത്തിത്തുടങ്ങി. ആകെ 811 പ്രതിനിധികളാണുണ്ടാവുക. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽനിന്നാണ്. 178 പേർ. ബംഗാളിൽനിന്ന് 163 പേരും.
ബംഗാളിൽ പാർട്ടി കൂടുതൽ ക്ഷീണിച്ച സാഹചര്യത്തിലാണ് കേരളം പ്രതിനിധികളുടെ എണ്ണത്തിൽ മുന്നിലെത്തിയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവി മുതലുള്ള കഥ പറയുന്ന ചരിത്ര പ്രദർശനം കണ്ണൂർ ടൗൺ സ്ക്വയറിൽ ധാരാളം ആളുകളെ ആകർഷിക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള പോളിറ്റ് ബ്യൂറോ യോഗം ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.