‘ഒരു പരിഗണനയും ഇല്ല.. ഹി..ഹി..ഹി...’ -ജി. സുധാകരനെ പ്രകോപിപ്പിച്ചത് പാർട്ടി സെക്രട്ടറിയുടെ ഈ മറുപടിയും ചിരിയും -VIDEO
text_fieldsആലപ്പുഴ: ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് സി.പി.എം ആസ്ഥാനമായ തിരുവനന്തപുരം എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനം നടത്തുന്നു. സ്ഥാനാർഥി നിർണയം സംബന്ധിച്ച ചോദ്യങ്ങൾക്കിടെ മാധ്യമപ്രവർത്തകരിൽ ഒരാൾ ‘ജി. സുധാകരനെ പരിഗണിക്കുന്നണ്ടോ’ എന്ന് ചോദിക്കുന്നു. ‘ഒരു പരിഗണനയും ഇല്ല..’ എന്ന് ഉടനടി മറുപടി. തുടർന്ന് പൊട്ടിച്ചിരിക്കുന്നു.
സംസ്ഥാന സെക്രട്ടറിയുടെ ഈ ഒരു ഉത്തരവും പൊട്ടിച്ചിരിയുമാണ് 63 വർഷക്കാലത്തെ സി.പി.എം ബന്ധം ഉപേക്ഷിക്കാൻ മുതിർന്ന നേതാവും മുൻ സംസ്ഥാന സമിതിയംഗവുമായ ജി. സുധാകരനെ പ്രേരിപ്പിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റി ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കുവെച്ച ഈ വാർത്ത സമ്മേളനത്തിന്റെ പൂർണരൂപത്തിൽനിന്ന് 8 സെക്കൻഡുള്ള പ്രസ്തുത ഭാഗം മുറിച്ചെടുത്ത് പങ്കുവെച്ചാണ് സുധാകരൻ തന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.
പാർട്ടിയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും അപമാനവും തന്നെ എത്രത്തോളം മുറിപ്പെടുത്തിയെന്ന് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ നടത്തിയപ്പോൾ, അക്കാലത്ത് ജയിൽവാസവും മർദ്ദനവും അനുഭവിച്ച ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയായിട്ടും ആ പരിപാടിയിലേക്ക് ക്ഷണിച്ചില്ല. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും -അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം:
2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല.
63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു, അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്.
ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽപെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

