ജനകീയ പ്രതിരോധ ജാഥക്ക് ആവേശകരമായ സമാപ്തി
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥക്ക് തലസ്ഥാന നഗരിയിൽ ആവേശകരമായ സമാപനം. ഫെബ്രുവരി 20ന് കാസർകോട്ടുനിന്നാരംഭിച്ച് 14 ജില്ലകളിലൂടെ 140 നിയമസഭ മണ്ഡലങ്ങളും താണ്ടിയാണ് ജാഥ തലസ്ഥാനത്ത് എത്തിയത്. കാസർകോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ജാഥയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ജാഥക്യപ്റ്റൻ എം.വി. ഗോവിന്ദനൊപ്പം സീതാറാം യെച്ചൂരിയെയും തുറന്ന വാഹനത്തിൽ ആനയിച്ചാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമാപന സമ്മേളന കേന്ദ്രമായ പുത്തരിക്കണ്ടത്തേക്ക് എത്തിയത്.
സമാപന സമ്മേളനത്തിന് സ്ത്രീകളടക്കം വലിയ ജനക്കൂട്ടമാണുണ്ടായത്. തിരുവനന്തപുരത്തെ പൗരപ്രമുഖരുമായി മാസ്കറ്റ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് അവസാന ദിവസത്തെ പര്യടനത്തിന്റെ തുടക്കം. കേന്ദ്ര സർക്കാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനും കേരളത്തോടുള്ള അവഗണനക്കുമെതിരെയുമുള്ള ജനകീയ പ്രതിരോധമാണ് ഒരു മാസത്തോളം നീണ്ട യാത്ര മുന്നോട്ടുവെച്ച മുദ്രാവാക്യം. ഈ നിലക്ക് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിയായാണ് ജനകീയ പ്രതിരോധ ജാഥ സമാപിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം എം.വി. ഗോവിന്ദന്റെ സുപ്രധാനമായ രാഷ്ട്രീയ ചുവടുവെപ്പാണ് ജനകീയ പ്രതിരോധ ജാഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.