സി.പി.എം വിശാല സംസ്ഥാന സമിതി: ഒന്നാം പ്രതി നേതൃത്വം, അമർഷം ഗോവിന്ദനെയും കടന്ന് പിണറായിയിലേക്ക്
text_fields അത്ര പന്തിയല്ല... കോഴിക്കോട്ട് സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ വാർത്തസമ്മേളനം കഴിഞ്ഞ ശേഷം ചായ കുടിക്കുന്നതിനിടെ സമയം നോക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി സമീപം ഫോട്ടോ -പി. അഭിജിത്ത്
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തവും പാപഭാരവും അണികളുടെയും കീഴ്ഘടകങ്ങളുടെയും തലയിൽ വെച്ച് തടിയൂരാനുള്ള സി.പി.എം നേതൃനീക്കങ്ങൾക്ക് വിശാല സംസ്ഥാന സമിതിയിൽ കനത്ത തിരിച്ചടി. വീഴ്ചകൾക്ക് കാരണം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് തുറന്നടിച്ച പ്രതിനിധികൾ, തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച പിണറായി വിജയനെയും കടന്നാക്രമിച്ചു.
തുടർഭരണത്തിന് കാരണമായവർ തുടർതോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കാസർകോട് ജില്ല കമ്മിറ്റി പ്രതിനിധി പൊതുചർച്ചയിൽ പേര് പരാമർശിക്കാതെ തുറന്നടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിക്കാതിരുന്ന പിണറായിയുടെ സമീപനം പരോക്ഷമായി പരാമർശിച്ച്, ‘വിജയഘട്ടങ്ങളിൽ ക്രെഡിറ്റ് നേടിയവർ പരാജയ ഘട്ടങ്ങളിൽ എന്തുകൊണ്ട് പ്രതികരണത്തിന് പോലും തയാറായില്ല’ എന്ന ചോദ്യവുമുണ്ടായി.
സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടറിയേറ്റിനും സംസ്ഥാന സെക്രട്ടറിക്കും വരെ വിമർശനങ്ങളുടെ പൊള്ളലേറ്റു. തെരഞ്ഞെടുപ്പ് വീഴ്ചകളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടറിക്കുമാണെന്ന് പ്രതിനിധികൾ അടിവരയിട്ടു.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ല കമ്മിറ്റി തിരികൊളുത്തിയ നിശിത വിമർശനങ്ങൾ വിശാല സമിതിയുടെ ഗതിയെപോലും വഴിമാറ്റുംവിധം നേതൃത്വത്തെ നിർത്തിപ്പൊരിക്കുന്നതിലേക്ക് ചുവടുമാറുകയായിരുന്നു തിങ്കളാഴ്ച. കനത്ത പരാജയത്തിന് ഒന്നാമത്തെ കാരണം സംസ്ഥാന കമ്മിറ്റിയാണെന്നായിരുന്നു കാസർകോട് പ്രതിനിധിയുടെ വിമർശനം. തോൽവി അപ്രതീക്ഷിതമായിരുന്നില്ല.
ഉപതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടപ്പോഴും ലോക്സഭയിലും തദ്ദേശതെരഞ്ഞെടുപ്പിലും ദയനീയമായി തിരിച്ചടി നേരിട്ടപ്പോഴും അടിയൊഴുക്കും ജനവികാരവും വ്യക്തമായിരുന്നു. ഇത് മനസ്സിലാക്കി തിരുത്താനോ തിരിച്ചുവരവിന് മാർഗമാരായാനോ ശ്രമിക്കാതിരുന്ന സംസ്ഥാന നേതൃത്വം ‘നിയമസഭാ പരാജയം അപ്രതീക്ഷിതം’ എന്ന് എങ്ങനെ അവലോകന റിപ്പോർട്ടിൽ എഴുതിവെച്ചെന്നും ചോദ്യമുണ്ടായി. വിശാല സമിതിയിൽ അവതരിപ്പിച്ച രേഖയിലെ തെറ്റുതിരുത്തൽ നടപടികൾ പാർട്ടിയുടെ നഷ്ടപ്പെട്ട ജനവിശ്വാസമാർജിക്കാൻ പര്യാപ്തല്ലെന്നും അഭിപ്രായമുണ്ടായി.
ഭരണപരമായ വീഴ്ചകൾ പാർട്ടിയെ ദുർബലമാക്കിയെന്ന് കൊല്ലം ജില്ല കമ്മിറ്റി തുറന്നടിച്ചു. പരാജയത്തിന് പ്രധാന കാരണം സർക്കാറിന്റെ പിടിപ്പുകേടാണ്. ഭരണവിരുദ്ധ വികാരം തിരിച്ചറിയാനായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അവഗണിച്ചു. സംഘടനാ സംവിധാനം ദുർബലമായപ്പോൾ നേതൃത്വം കാഴ്ചക്കാരായി.
ജി. സുധാകരൻ ഉന്നയിച്ച പ്രശ്നം ഗൗരവത്തോടെ കണ്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം നേതൃത്വം നിസ്സാരമായി കണ്ടെന്നായിരുന്നു ആലപ്പുഴ ജില്ല കമ്മിറ്റിയുടെ വിമർശനം. സുധാകരന്റെ വിവാദ പ്രസ്താവനകളിൽ വിശദീകരണം നൽകിയില്ല. തെരഞ്ഞെടുപ്പ് ചുമതല നൽകിയവരാകട്ടെ, കാര്യമായി ഒന്നും ചെയ്തില്ലെന്നും വിമർശനവുമുണ്ടായി.
എം.എൽ.എയായി വിജയിച്ചയാളെ വീണ്ടും പാർട്ടി സെക്രട്ടറിയാക്കിയത് എന്തിനെന്നായിരുന്നു തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയിയുടെ പേര് പറയാതെ തൃശൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധിയുടെ ചോദ്യം. വെള്ളാപ്പള്ളിയുടെ കാര്യത്തിലെ നേതൃസമീപനം പാർട്ടിക്ക് ബാധ്യതയായെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. അതേസമയം പാർട്ടി ക്ലാസുകൾ സജീവമാക്കണമെന്ന അഴകൊഴമ്പൻ നിർദേശങ്ങൾ മുന്നോട്ടുവെച്ച ജില്ല കമ്മിറ്റികളുമുണ്ട്. ഒന്നര ദിവസം നീണ്ട പൊതുചർച്ച ചൊവ്വാഴ്ച രാത്രി എട്ടോടെ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

