പാർട്ടിക്കുണ്ടായത് കനത്ത പരാജയം, എന്നെ ഒതുക്കിയിട്ടില്ലെന്ന് കെ.കെ. ശൈലജ
text_fieldsതിരുവനന്തപുരം: കേരളത്തിൽ പാർട്ടിക്കുണ്ടായത് കനത്ത പരാജയമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. 99ൽനിന്ന് മൂന്നിലൊന്നായി സീറ്റ് ചുരുങ്ങി പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഈ പരാജയത്തിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തലുകൾക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇടതുപക്ഷ ആശയഗതികൾ കേരളത്തിൽ തകർന്നു പോകുന്നത് ശുഭകരമല്ല. ഇടതുപക്ഷം തകർന്നാൽ ഇവിടെ വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകും. കേരളത്തിന്റെ മതേതരത്വം നിലനിർത്തുന്നതിൽ വലിയ പങ്ക് ഇടതുപക്ഷത്തിനുണ്ട്.
പ്രതിപക്ഷ നേതാവായിട്ട് പിണറായി വിജയൻ തന്നെയാണ് നല്ലതെന്നും അവർ പറഞ്ഞു. ജയിച്ചു വന്നവരുടെ കൂട്ടത്തിൽ പിണറായി പി.ബി. മെംബർ ആണ്. പാർട്ടിയുടെ പി.ബി മെംബറുള്ളപ്പോൾ വേറൊരാളെ പ്രതിപക്ഷ നേതാവാക്കാനാവില്ല. പ്രതിപക്ഷ നേതാവ് എന്ന് പറയുന്നത് മുഖ്യമന്ത്രി സ്ഥാനത്തിന് തുല്യമല്ലെങ്കിലും അത്രത്തോളം പ്രാധാന്യമുള്ളതാണ് ജനാധിപത്യ വ്യവസ്ഥയിൽ. തന്നെ ഒതുക്കിയെന്നുള്ള പ്രചാരണം തെറ്റാണെന്നും അവർ പറഞ്ഞു.
ഞാൻ ഈ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗാണ്. പാർട്ടിയുടെ ഏറ്റവും ഉന്നതമായ സമിതിയാണിത്. പിന്നെയുള്ളത് അപ്പക്സ് ബോഡിയായ പോളിറ്റ് ബ്യൂറോ മാത്രമാണ്. തീരുമാനങ്ങൾ കേന്ദ്ര കമ്മിറ്റിയുടെതാണ്. പോളിറ്റ് ബ്യൂറോ ആലോചിച്ച് വെക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നത് കേന്ദ്ര കമ്മിറ്റിയാണ്.
അപ്പോൾ തീരുമാനം എടുക്കാൻ അധികാരമുള്ള ഉയർന്ന സമിതിയാണ് കേന്ദ്ര കമ്മിറ്റി. നാട്ടിൻപുറത്ത് എവിടെയോ ജനിച്ചു വളർന്ന കെ.കെ. ശൈലജ സി.പിഎം പോലുള്ള ഒരു പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ എത്തിയിരിക്കുന്നു എന്ന് പറഞ്ഞാൽ അതിനപ്പുറത്തേക്ക് എന്താണ് വേണ്ടത്.
നാലു തവണ എം.എൽ.എ ആയി. അതിൽ ഒരു തവണ മന്ത്രിയും. ഇത്തവണ മത്സരിക്കുമ്പോൾ പാർട്ടിയുടെ ഒരു പോളിസി ഉണ്ടായിരുന്നു. രണ്ട് തവണ തുടർച്ചയായിട്ട് ജയിച്ചു വന്നവർ ഉറച്ച മണ്ഡലത്തിലാണ് ഉള്ളതെങ്കിൽ ഒഴിവാകണം എന്നായിരുന്നു വ്യവസ്ഥ. അവിടെ പുതിയ ആളെ കൊണ്ടുവരണം.
അതനുസരിച്ച് കണ്ണൂർ ജില്ലയിൽ ഞാനും എൻ.ഷംസീറും ഒഴിവായി. പാർട്ടി തുരുമാനം അനുസരിച്ചാണ് പേരാവൂർ മണ്ഡലത്തിൽ എത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് 15 വർഷമായിട്ട് ജയിച്ചു വരുന്ന സ്ഥലത്ത് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ മികച്ച മത്സരമാണ് കാഴ്ചവെച്ചതെന്നും ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

