‘ബിനോയ് വിശ്വവുമായി ഇനിയും കാണും’ -പ്രതിപക്ഷ ഉപനേതൃ പദവി നിലപാടിൽ മാറ്റമില്ലെന്ന് പിണറായി
text_fieldsബിനോയ് വിശ്വം, പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
‘ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നത്. താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണും. തമ്മിൽ കാണുന്നതിനും ചർച്ച ചെയ്യുന്നതിനും മറ്റു പ്രശ്‌നങ്ങളൊന്നുമില്ല’ -പിണറായി പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞതിനോടായിരുന്നു പിണറായിയുടെ പ്രതികരണം. തുടർന്നുള്ള ചോദ്യത്തിന് അത് കഴിഞ്ഞ കാര്യമാണെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി.
‘സി.പി.ഐയുടെ വാതിൽ എല്ലാക്കാലത്തും ചർച്ചക്കായി തുറന്നുവെച്ചിരിക്കും. സി.പി.എമ്മിനെ കുറ്റപ്പെടുത്തില്ല, ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷി അവരാണ്. ആ ബോധ്യം ഞങ്ങൾക്കുണ്ട്. വോട്ടെടുപ്പിലൂടെ എൽ.ഡി.എഫിലെ പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. നിലപാട് പറയുന്നതുകൊണ്ട് മാത്രം ഞങ്ങൾ ആരെയും ശത്രുവായി കാണില്ല. രാഷ്ട്രീയപ്രശ്‌നം രാഷ്ട്രീയമായി തീർക്കണം’ -എന്നാണ് ബിനോയ് വിശ്വം കഴിഞ്ഞദിവസം പറഞ്ഞത്.
സി.പി.ഐ-സി.പി.എം ബന്ധം ഏറ്റവും ഊഷ്‌ളമാക്കാനാണ് പാർട്ടി എന്നും ശ്രമിക്കുന്നതെന്നും അതുകൊണ്ടു തന്നെ തര്‍ക്കമോ വലിയ സംഘര്‍ഷമോ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും പക്ഷേ, കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയുമായി നേരത്തേ, ഉഭയകക്ഷി ചർച്ച നടത്തിയി രുന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടർചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് അവസാനം ഇരുപാർട്ടികളുമെത്തിയത്.
ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ സി.പി.ഐ നേതൃത്വവുമായാണ് ചർച്ച നടത്തിയത്. പദവിയിൽ വിട്ടുവീഴ്ചക്ക് തയാറാല്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുൻകാല കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എമ്മിന്റെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

