'ഞാൻ അടിയുറച്ച സഖാവാണ്, കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാർഥി നേഹ, ക്ഷേത്രങ്ങളിൽ കൈകൊട്ടികളിക്ക് ഒരുമിച്ച് പോകാറുണ്ട്'; വിശദീകരണവുമായി സി.പി.എം സ്ഥാനാർഥി അഞ്ജു സന്ദീപ്
text_fieldsമണ്ണാർക്കാട്: ബി.ജെ.പി ആഹ്ലാദ പ്രകടനത്തിൽ നൃത്തം ചെയ്ത സംഭവം തള്ളിക്കളയാതെ മണ്ണാർക്കാട്ടെ സി.പി.എം സ്ഥാനാർഥി അഞ്ജു സന്ദീപ്. തന്റെ അടുത്ത സുഹൃത്താണ് വിജയിച്ച സ്ഥാനാർഥി, അതിന്റെ സന്തോഷത്തിൽ പങ്കുചേരാനാണ് പോയതെന്നും തന്നെ ബി.ജെ.പിക്കാരിയാക്കരുതെന്നും മണ്ണാർക്കാട് നഗരസഭയിൽ നമ്പിയംപടി വാർഡിൽ മത്സരിച്ച് തോറ്റ സി.പി.എം സ്ഥാനാർഥി അഞ്ജു സന്ദീപ് പറഞ്ഞു.
'ഞാൻ അടിയുറച്ച സഖാവാണ്. എന്റെ പാർട്ടിയെ ഉപേക്ഷിച്ചോ തള്ളി പറഞ്ഞോ അല്ല ഞാൻ അവിടെ പോയത്. എന്റെ സ്വന്തം കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാർഥിയായ നേഹ. അവരുടെ വിജയത്തിന്റെ സന്തോഷത്തിൽ പങ്കാളികളാവാനാണ് പോയത്. അതിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു. ഞാൻ ബി.ജെ.പിയിൽ പോയെന്ന് പറയുന്നു. ഞാൻ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും. കഴിഞ്ഞ ഒരുവർഷമായി കൈകൊട്ടികളിയും തിരുവാതിരക്കളിയും പരിശീലിക്കുകയും അമ്പലങ്ങളിൽ കളിക്കുകയും ചെയ്യുന്നവരാണ് ഞാനും നേഹയുമെല്ലാം. ആ അടുപ്പത്തിന്റെ പുറത്താണ് അങ്ങനെ ഒരു നൃത്തം ചെയ്യാൻ മുതിർന്നത്. തനിക്ക് വോട്ട് ചെയ്ത 278 പേരെയും ഞാൻ ചേർത്ത് പിടിക്കുന്നു'- അഞ്ജു സന്ദീപ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാരാകുറുശ്ശി പഞ്ചായത്തിലെ ആറാം വാർഡിൽനിന്ന് വിജയിച്ച ബി.ജെ.പി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ ആഹ്ലാദ പ്രകടനത്തിൽ സി.പി.എം സ്ഥാനാർഥിയായ മത്സരിച്ച അഞ്ജു സന്ദീപിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. റാലിയിൽ പങ്കെടുക്കുക മാത്രമല്ല പാട്ടിനനുസരിച്ച് അഞ്ജു നൃത്തം വെക്കുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം.
മണ്ണാർക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും മേധാവിത്വം ഉയർത്തി നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തിയപ്പോൾ, വിമത നീക്കങ്ങൾക്കിടയിലും മുന്നേറ്റം നടത്തി സി.പി.എം കരുത്തു കാട്ടി. ജനകീയ മതേതര മുന്നണിയുടെ ലേബലിൽ രംഗത്തിറങ്ങിയ സി.പി.എം വിമതർക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞതുമില്ല. 30 വാർഡുകളിൽ യു.ഡി.എഫ് മുന്നണി 17 സീറ്റിലാണ് വിജയിച്ചത്.
സി.പി.എം 12 സീറ്റിൽ വിജയിച്ചു. കഴിഞ്ഞ 29 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 15 സീറ്റും സി.പിഎം 11 സീറ്റും ബി.ജെ.പി മൂന്ന് സീറ്റുമാണ് നേടിയത്. യു.ഡി.എഫിൽ ലീഗ് 11ഉം കോൺഗ്രസ് മൂന്നും യു.ഡി.എഫ് സ്വതന്ത്ര ഒന്നും നേടി. ഇത്തവണ നഗരസഭയിൽ ഒരു സീറ്റ് കൂടിയപ്പോൾ മുസ്‍ലിം ലീഗും കോൺഗ്രസും സി.പി.എമ്മും ഓരോ സീറ്റുകൾ അധികം നേടി. ബി.ജെ.പി ക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടു.
ഇടതുമുന്നണിയിൽനിന്ന് കൂളർമുണ്ട, വടക്കുമണ്ണം, നെല്ലിപ്പുഴ, പാറപ്പുറം, പെരിമ്പടാരി എന്നിവയും ബി.ജെ.പിയിൽനിന്ന് ആൽത്തറയും യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൽനിന്ന് ഉഭയമാർഗം, അരകുറുശ്ശി, കാഞ്ഞിരംപാടം എന്നിവ പിടിച്ചെടുത്തത് കൂടാതെ എൽ.ഡി.എഫ് പുതിയ വാർഡായ കോടതിപ്പടി നേടുകയും ബി.ജെ.പിയിൽനിന്ന് അരയങ്കോട് പിടിച്ചെടുക്കുകയും ചെയ്തു.
മുണ്ടേക്കാരാട് വാർഡിൽനിന്ന് ജയിച്ച ജ്യോതി കൃഷ്‌ണൻകുട്ടിക്കാണ് നഗരസഭയിലെ ഉയർന്ന ഭൂരിപക്ഷം -636. കോൺഗ്രസിലെ ഗ്രൂപ് കളിയുടെ ഭാഗമായി രണ്ടു സ്ഥാനാർഥികൾ വന്നതാണ് തോരാപുരം വാർഡിൽ ബി.ജെ.പി ജയിക്കാൻ കാരണമായത്. ഇവിടെ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി സതീഷ് 63 വോട്ട് നേടിയപ്പോൾ വിമത സ്ഥാനാർഥി അജേഷ് 290 വോട്ട് നേടി. രണ്ടുപേരും കൂടി 353 വോട്ടാണ് നേടിയത്. വിജയിച്ച ബി.ജെ.പി സ്ഥാനാർഥി ഒരു സീറ്റ് ഡ്വ.ജയകുമാറിന് ലഭിച്ചത് 303 വോട്ടാണ്. ഭൂരിപക്ഷം 16 വോട്ടും. മുൻ കൗൺസിലർമാരായിരുന്ന ലീഗിലെ മാസിത സത്താർ, സി.പി.എമ്മിലെ ഇബ്രാഹിം എന്നിവരാണ് തോറ്റ പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

