പി.എം ശ്രീയിൽ സി.പി.എം പിന്നോട്ട്; സി.പി.ഐ ഉപാധി അംഗീകരിക്കും, കേന്ദ്ര സർക്കാറിന് കത്ത് നൽകും
text_fieldsതിരുവനന്തപുരം: വിവാദ പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ സി.പി.എം തീരുമാനം. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്തയക്കാനാണ് പുതിയ തീരുമാനം. ഈ നിർദേശം സി.പി.ഐക്ക് മുമ്പിൽ വെക്കാനാണ് സി.പി.എമ്മിലെ ധാരണ. എന്നാൽ, പി.എം ശ്രീയിൽ നിന്ന് പിൻമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം.
രാവിലെ എ.കെ.ജി സെന്‍ററിൽ നടന്ന സി.പി.എം അവെയ്‍ലബിൾ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അടക്കമുള്ളവർ പങ്കെടുത്തു.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് കത്ത് നൽകുക. പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് വേണം. കരിക്കുലം, സ്കൂളുകളുടെ ഘടനാമാറ്റം അടക്കമുള്ള വിവാദ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും മാറ്റം വരുത്തണമെന്നും ആവശ്യപ്പെടും.
പുതിയ ഉപാധി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സി.പി.എം കേന്ദ്ര നേതൃത്വം ചർച്ച നടത്തി. സി.പി.എം കേരളാ നേതൃത്വം സി.പി.ഐ സംസ്ഥാന നേതൃത്വത്തോട് ഉപാധി വിശദീകരിക്കും. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാരെ ഏതുവിധേനയും എത്തിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്.
പി.എം ശ്രീയിൽ നിന്ന് പൂർണമായി സി.പി.എമ്മോ സംസ്ഥാന സർക്കാരോ പിന്നോട്ട് പോകില്ല. അതേസമയം, നിബന്ധനകളിൽ ഇളവ് തേടാനാണ് നീക്കം. പദ്ധതി പൂർണമായി റദ്ദാക്കണമെന്നാണ് സി.പി.ഐ തുടക്കം മുതൽ മുന്നോട്ടുവെച്ച നിർദേശം. നിബന്ധനകളിൽ ഇളവ് തേടുക വഴി സി.പി.ഐയെ അനുനയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. അതേസമയം, സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം പാർട്ടി ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ പുരോഗമിക്കുകയാണ്.
മുമ്പ് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട പഞ്ചാബ് സർക്കാർ പിന്നീട് പിന്നോട്ട് പോയിരുന്നു. ഇതേതുടർന്ന് പഞ്ചാബിനുള്ള സർവശിക്ഷാ അഭിയാൻ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെക്കുകയുണ്ടായി. ഇതോടെ ധാരണാപത്രവുമായി പഞ്ചാബ് മുന്നോട്ടു പോവുകയായിരുന്നു.
കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ഒപ്പിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ പ്രശ്ന പരിഹാരത്തിന് വഴി തുറന്നിരുന്നില്ല. ഇതേതുടർന്നാണ് കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർക്ക് മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി നിർദേശം നൽകിയത്.
മന്ത്രിസഭയെയും ഇടതുമുന്നണിയെയും വഞ്ചിക്കുന്നതാണ് പി.എം ശ്രീയുമായുള്ള സഹകരണമെന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നുമാണ് തിങ്കളാഴ്ച ആലപ്പുഴയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിലുയർന്ന പൊതുവികാരം. നേരത്തെ പലതിലും തർക്കമുന്നയിച്ചിരുന്നെങ്കിലും വിട്ടുവീഴ്ച ചെയ്തത് അവ ഭരണപരമായ കാര്യങ്ങളായതിനാലാണ്. എന്നാൽ പി.എം ശ്രീ ആശയപരവും രാഷ്ട്രീയവുമായതിനാൽ ഒത്തുതീർപ്പ് പാടില്ല. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും പാർട്ടി കോൺഗ്രസ് രേഖകളിൽ തന്നെ ദേശീയ വിദ്യാഭ്യാസ നയം എതിർക്കേണ്ടത് തുറന്നു പറയുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ പദ്ധതിയുമായി സഹകരിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തിയിരുന്നു.
അതേസമയം, കൂടിക്കാഴ്ചയിൽ സി.പി.ഐയുടെ ആശങ്ക കേട്ട മുഖ്യമന്ത്രി പദ്ധതി നടത്തിപ്പിൽ മെല്ലെപോക്ക് സ്വീകരിക്കാമെന്നും വ്യവസ്ഥകൾ പഠിക്കാൻ സി.പി.ഐ മന്ത്രിമാരടക്കം ഉൾപ്പെടുന്ന ഉപസമിതി എൽ.ഡി.എഫ് യോഗത്തിലുണ്ടാക്കാമെന്നുമുള്ള സി.പി.എം സെക്രട്ടേറിയറ്റിന്റെ ഫോർമുലയാണ് മുന്നോട്ടുവെച്ചത്. ദേശീയ നേതൃത്വം തന്നെ പൂർണ പിന്തുണ അറിയിച്ചതിനാൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങുക എന്നതിൽ കുറഞ്ഞതൊന്നും സി.പി.ഐ അംഗീകരിക്കില്ലെന്ന് ബിനോയ് വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്കുള്ള 1500 കോടിയോളം രൂപ തടഞ്ഞുവെച്ചതാണ് പദ്ധതിയിൽ ഒപ്പുവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പണത്തിന്റെയല്ല നിലപാടിന്റെ പ്രശ്നമാണിതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷി തന്നെ മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാറിന് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

