ഗവർണറെ കടന്നാക്രമിച്ച് കോടിയേരി
text_fieldsതിരുവനന്തപുരം: ഗവർണർ കൈവിട്ട കളി കളിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും എന്ത് വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ചും സര്‍ക്കാരിനെതിരെ നീക്കം ആരംഭിച്ചു. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ നേട്ടം ജനങ്ങളില്‍ എത്തിക്കാന്‍ ശക്തമായ പരിപാടികള്‍ സംഘടിപ്പിക്കും. തുടര്‍ഭരണത്തിന് കാരണമായ പ്രധാനഘടകം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളായിരുന്നു.
എന്നാല്‍, എല്ലാ വികസന പ്രവര്‍ത്തനവും സ്തംഭിപ്പിക്കാനുള്ള നടപടികളാണ് പ്രതിപക്ഷം നടത്തുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിലെ ബിജെപി ഭരണം ഉപയോഗപ്പെടുത്തിയുള്ള ഇടപെടലുകള്‍ നടത്തുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടുകള്‍ കേരളത്തിലെ കോണ്‍ഗ്രസിന് അനുകൂലമായാണ് വരുന്നത്. മുഖ്യമന്ത്രിക്കെതിരെ സവിശേഷമായ ആക്രമണമാണ് നടക്കുന്നത്.
കിഫ്‌ബിയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതും തകര്‍ക്കപ്പെട്ടാല്‍ വികസനം മുന്നോട്ട് പോകാതെ ശ്വാസം മുട്ടുന്ന അവസ്ഥയാണുണ്ടാവുക. തോമസ് ഐസക്കിനെതിരായി നോട്ടീസ് അയക്കാനുള്ള ഇഡി തീരുമാനം എന്തിനായിരുന്നു എന്നും വ്യക്തമായി. കേന്ദ്രം ബോധപൂര്‍വ്വം ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നു.എന്നാല്‍ ഐസക് വിഷയത്തില്‍ ഹൈക്കോടതി വ്യക്തമായ നിലപാട് സ്വീകരിച്ചു. ഇത് ഇഡിയുടെ നീക്കത്തിനുള്ള തിരിച്ചടിയാണ്.ആരെയും എന്തും ചെയ്യുന്ന രീതിയാണ് ഇയഡി നടത്തുന്നത്.
മാധ്യമ രംഗത്തെ ഇടപെടല്‍ പോരാ എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍. അതിനാല്‍ ദേശാഭിമാനി കോപ്പി പത്ത് ലക്ഷത്തിലേക്കെത്തിക്കാനുള്ള പ്രചരണം സംഘടിപ്പിക്കും.പാര്‍ലമെന്റേതര പ്രവര്‍ത്തനത്തിനും പാര്‍ട്ടി മുന്‍കൈ എടുക്കണം. ഇതിനായി ഓരോ പ്രദേശത്തെയും പ്രാദേശിക പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനായി പ്രാദേശിക കമ്മറ്റികളെ പ്രാപ്‌തമാക്കണം. ആഗസ്റ്റ് 15 സമുചിതമായി ആചരിക്കും. എല്ലായിടത്തും പ്രതിജ്ഞ ചൊല്ലി ഭരണഘടനയുടെ ആമുഖം വായിക്കും.
കോഴിക്കോട് മേയറുടെ വിഷയത്തില്‍ നടപടി തെറ്റെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മേയറും അത് അംഗീകരിച്ചുവെന്നും കോടിയേരി വ്യകതമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

