സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബി.ജെ.പിയിൽ, വർക്കലയിൽ സ്ഥാനാർഥിയാകും
text_fieldsതിരുവനന്തപുരം: സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബി.ജെ.പിയിൽ ചേർന്നു. വർക്കലയിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.
മുൻ സി.പി.എം നേതാവ് സുന്ദരേശന്‍റെ മകളാണ് സ്മിത. മുൻ വർക്കല ബ്ലോക്ക് പ്രസിഡന്‍റായിരുന്നു. നിലവിൽ ബ്ലോക്ക് അംഗമാണ്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. നേരത്തെ, ബി.ഡി.ജെ.എസിന് നൽകിയ സീറ്റാണ് പ്രാദേശിക ബി.ജെ.പി നേതൃത്വത്തിന്‍റെ എതിർപ്പിനെ തുടർന്ന് ബി.ജെ.പി ഏറ്റെടുത്തത്.
സി.പി.എമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പ്രതികരിച്ചു. സി.പി.എമ്മിൽ വ്യക്തി താൽപര്യവും സ്വാർഥ താൽപര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും സ്മിത പറഞ്ഞു. സി.പി.എം മുൻ ജില്ല സെക്രട്ടറി വി. ജോയിയുടെ തട്ടകത്തിൽനിന്ന് ഉന്നത സി.പി.എം നേതാവിന്റെ മകളെത്തന്നെ അടർത്തിമാറ്റി പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞത് ബി.ജെ.പി വലിയ നേട്ടമായാണ് കാണുന്നത്.
മഹിള കോൺഗ്രസ് പാലക്കാട് ജില്ല സെക്രട്ടറി ജയലക്ഷ്മിയും ബി.ജെ.പിയിൽ ചേർന്നു. ഷൊർണൂരിലെ ബി.ജെ.പി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ സോഷ്യൽ മിഡിയയിൽ പങ്കുവെച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചെന്ന് ജയലക്ഷ്മി ആരോപിച്ചു. കോൺഗ്രസിൽനിന്ന് തനിക്ക് വളരെ മോശം അനുഭവം നേരിട്ടെന്നും പലരും വരും ദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് വരുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

