നേമത്ത് ബി.ജെ.പി മദ്യവും പണവും ഒഴുക്കുന്നു; ആരോപണവുമായി സി.പി.എം
text_fieldsതിരുവനന്തപുരം നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി, എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി നേമത്ത് ബി.ജെ.പി മദ്യവും പണവും ഒഴുക്കുന്നതായി ആരോപിച്ച് സി.പി.എം ജില്ല നേതൃത്വം രംഗത്തെത്തി. നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തെരഞ്ഞെടുപ്പ് ഏജന്റായ ജയിൽ കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. ആറ്റുകാൽ മേടമുക്കിലെ ബി.ജെ.പി ബൂത്ത് ഓഫീസിൽനിന്ന് മദ്യം പിടിച്ചെടുത്തതായും ജയിൽ കുമാർ ആരോപിച്ചു. 336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഏത് വിധേനയും തടയും. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ നീതിപൂർവകമായി ഇടപെടുന്നില്ലെന്നും പൊലീസും എക്‌സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടുമെന്നും ജയിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പണം ഒഴുക്കുന്നത് കൂടാതെ പരശുരാമ ക്ഷേത്രത്തിൽ ബലിയിട്ട് വരുന്നവരോട് വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്നും ജയിൽകുമാർ കൂട്ടിച്ചേർത്തു.
അതേസമയം പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് പണം നൽകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഓരോ വോട്ടർമാർക്കും അയ്യായിരം രൂപവരെയും അമ്പലങ്ങളിൽ 50,000, മരണ വീടുകളിൽ 25,000 വരെ നൽകിയതായി യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. എന്നാൽ പ്രദേശത്തെ ബി.ജെ.പി പ്രവർകരല്ല ശോഭാ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് വിഡിയോ പകർത്തിയത്. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ നാടുനീളെ പരിശോധന നടത്തുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർഥി തന്നെ വോട്ടിനായി പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

