ഒളിവിൽനിന്ന് പുറത്തുവന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാറില്‍ ‘കോഴി’യുടെ സ്റ്റിക്കര്‍ പതിപ്പിച്ച് സി.പി.എം പ്രവര്‍ത്തകര്‍
text_fieldsപാലക്കാട്: ബലാത്സംഗക്കേസിനെ തുടർന്ന് 15 ദിവസമായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ എം.എൽ.എയുടെ കാറിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍ ‘കോഴി’യുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രവർത്തകർ കൂക്കി വിളിക്കുകയും ചെയ്തിരുന്നു. എം.എൽ.എക്ക് ഊഷ്മള സ്വീകരണം നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകർ ബൊക്കെ നൽകിയാണ് രാഹുലിനെ സ്വീകരിച്ചത്. പാർട്ടി നടപടിയെടുത്തെങ്കിലും താഴെത്തട്ടിൽ ഇപ്പോഴും രാഹുൽ അനുകൂലികളുണ്ടെന്നാണ് സ്വീകരണം വ്യക്തമാക്കുന്നത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിലെത്തിയാണ് രാഹുൽ വോട്ട് ചെയ്തത്. രണ്ടാം പീഡനക്കേസിൽ ബുധനാഴ്ച മുൻകൂർ ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിച്ച് പാലക്കാട്ടെത്തിയത്. ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതല്‍ ശക്തമായിരുന്നു. വോട്ടെടുപ്പിന്‍റെ അവസാനഘട്ടത്തിൽ വൈകീട്ട് 4.55ഓടെയാണ് എത്തിയത്. എം.എല്‍.എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിനു മുന്നില്‍ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളും കൂവലും വകവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബൂത്ത് നമ്പര്‍ രണ്ടിൽ വോട്ട് ചെയ്ത് മടങ്ങി.
തനിക്കെതിരെ പറഞ്ഞതും തനിക്കനുകൂലമായി പറഞ്ഞതും കോടതിയുടെ മുമ്പാകെയുണ്ടെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഒളിവില്‍ പോയത് സംബന്ധിച്ച ചോദ്യത്തോട് മറുപടി പറയാൻ തയാറായില്ല. തനിക്ക് പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇതിനപ്പുറം ഒന്നും പറയാന്‍ തൽക്കാലം ഉദ്ദേശ്യമില്ലെന്നും പാലക്കാട്ടുതന്നെയുണ്ടാവുമെന്നും വരും ദിവസങ്ങളില്‍ അത് മനസ്സിലാവുമെന്നും കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

