കോഴിക്കോട് സി.പി.എം- ബി.ജെ.പി സംഘർഷം പടരുന്നു
text_fieldsകോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമം. ബി.എം.എസ്, എ.ബി.വി.പി. ജില്ല കമ്മിറ്റി ഓഫിസുകൾ തകർത്തു. വടകരയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ചില ദീർഘദൂര സർവിസ് നടത്തി. സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്തതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ആക്രമണങ്ങളും ജില്ലയെ സംഘ്പരിവാർ^സി.പി.എം സംഘർഷഭൂമിയാക്കി. തുടക്കത്തിൽ വടകര, ബേപ്പൂർ, ഫറോക്ക്, ഒളവണ്ണ മേഖലയിൽ വ്യാപകമായി ഇരുവിഭാഗങ്ങളുടേയും പാർട്ടി ഓഫിസുകൾ അക്രമത്തിനിരയായിരുന്നു. എന്നാൽ, സംഘർഷം ജില്ലയെ മൊത്തത്തിൽ ബാധിച്ചിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ ബോംബേറുണ്ടായതോടെ സംഘർഷാവസ്ഥ ജില്ല മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ജില്ല സെക്രട്ടറി പി. മോഹനനെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന പ്രചാരണം പ്രതിഷേധം ആളിപ്പടരാനിടയാക്കി.
നഗരത്തിൽ ഇടതുമുന്നണി പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിൽ ബി.എം.എസ് ഓഫിസ്, കല്ലായ് റോഡിൽ എ.ബി.വി.പി ഓഫിസ്, കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാൾ, ബി.എം.എസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫിസ്, സമീപത്തെ ഹോട്ടല്‍ എന്നിവക്കുനേരെയും അക്രമമുണ്ടായി. പാളയത്തെ കര്‍ണാടക ബാങ്കിെൻറ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞുതകർത്തു. ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിെൻറ മതില്‍ തകത്ത്, ബോര്‍ഡുകളും കൊടികളും നശിപ്പിച്ചു. ഓഫിസിനുള്ളിലെ കസേരകളും ഫര്‍ണിച്ചറും തകർത്തു. ഫയലുകള്‍ വാരിവലിച്ചിട്ടു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തകര്‍ത്ത ഫര്‍ണിച്ചറുകളില്‍ ചിലത് കിണറിലേക്ക് വലിച്ചെറിഞ്ഞതായും ബി.എം.എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മസ്ദൂര്‍ ഭാരതി ഓഫിസിെൻറയും കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാളിെൻറയും ചില്ലുകളാണ് തകര്‍ന്നത്. കല്ലേറില്‍ പരിക്കേറ്റ ഓഫിസ് ജീവനക്കാരൻ കെ.പി. അഖിലേഷിനെ കോഴിക്കോട് ബീച്ച് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകരയിൽ ഓടിക്കൊണ്ടിരുന്ന മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ബസുകളുെട ചില്ല് തകർന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറരക്ക് വടകര നാരായണ നഗറിലെ ആർ.എസ്.എസ് കാര്യാലയത്തിനുനേരെയുണ്ടായ ആക്രമണത്തിനുപുറമെ രാത്രി വൈകിയും ബോംബേറുണ്ടായി. സി.പി.എം നിയന്ത്രണത്തിലുള്ള പഴങ്കാവ് കൈരളി വായനശാലക്കുനേരെയും ചോറോട് എം. ദാസൻ സ്മാരക മന്ദിരത്തിനുനേരെയും ആക്രമണമുണ്ടായി. ഫറോക്ക് കൊളത്തറയിൽ ബി.ജെ.പി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഹർത്താലനുകൂലികൾ അടിച്ചുതകർത്തു. ബേപ്പൂർ ആർ.എം ആശുപത്രിക്കു സമീപമുള്ള ബി.ജെ.പിയുടെ കൊടിമരം, നടുവട്ടം മാഹിയിലെ ബി.ജെ.പിയുടെയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങൾ എന്നിവ തകർക്കപ്പെട്ടു.ജില്ലയിലെ മറ്റിടങ്ങളിൽ ഹർത്താൽ സമാധാനപരമാണ്. മലയോര മേഖലയിലും ഗ്രാമപ്രദേശങ്ങളിലും വാഹനങ്ങൾ കുറവായിരുന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ മാത്രമാണ് പലയിടത്തും ഓടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.