Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സി.പി.ഐ

text_fields
bookmark_border
  • മന്ത്രി ജലീലിനെതിരെയും ഒളിയമ്പ്
സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സി.പി.ഐ
cancel

തിരുവനന്തപുരം: സര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൺസൾട്ടസികളെ നിയോഗിച്ചതിനെതിരെയാണ് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ വിമർശനമുയർന്നത്. കൺസൾട്ടസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണം. ടെന്‍റർ ഇല്ലാതെ കോടികളുടെ കരാറാണ് ചിലർനേടുന്നത്. ഈ കരാറുകൾ മറിച്ചു കൊടുക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നു. ഇത്തരത്തിൽ കമ്മീഷൻ വാങ്ങി മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും നമുക്കുണ്ട്. സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ‘ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് സർക്കാറിനെതിരെ വിമർശനമുയർന്നത്.

വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനെ സംബന്ധിച്ച് മന്ത്രി ജലീലിനെയും ലേഖനം പരോക്ഷമായി വിമർശിക്കുന്നുണ്ട്. വിദേശ കോൺസുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളുമുണ്ട്. അത് ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണെന്നും ലേഖനം പറയുന്നു.

തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ അല്ലെങ്കിൽ തന്നെയും അവരുടെ ആകർഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവാം. വൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണം. ഐ.ടി വകുപ്പ് നടത്തിയ കരാർ, കൺസൾട്ടൻസി നിയമനങ്ങളെല്ലാം അന്വേഷിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. ഇത്തരം പ്രതിഭാസങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ലെന്നും ലേഖനത്തിൽ പറയുന്നു. 

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍

വൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയ്ക്ക് അന്യമാണ്. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി പല ‘അവതാരങ്ങളും’ ഈ ഗവൺമെന്‍റിനെയും സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് മുൻകൂട്ടി കണ്ടവരാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ. അത്തരം അവതാരങ്ങളുടെ വലയിൽ ഇടതുപക്ഷ നേതാക്കൾ വീഴുകയില്ലായെന്ന് ബോധ്യമായതുകൊണ്ടാവാം അവർ ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാൻ ശ്രമിച്ചത്. അത്തരം ഉന്നതർ അവരുടെ വലയിൽ വീണിട്ടുണ്ടെങ്കിൽ അവർ തന്നെ അതിനുത്തരം പറയേണ്ടതായും വരും. ‘ഉപ്പു തിന്നവർ ആരോ അവർ വെള്ളം കുടിക്കും’ എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

എന്തായാലും ഐ.ടി വകുപ്പ് നടത്തിയ കരാർ, കൺസൾട്ടൻസി നിയമനങ്ങളെല്ലാം അന്വേഷിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളുമുണ്ട്. അത് ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണ്.

കേരളത്തിൽ നടന്ന സ്വർണ കള്ളക്കടത്തിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ പ്രശ്നത്തിന്‍റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇവിടെ കുറ്റവാളികൾ സ്ത്രീയോ പുരുഷനോ എന്നതല്ല പ്രധാനം. കള്ളക്കടത്തിന്‍റെ യഥാർത്ഥ ഡോണുകൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഇതിൽ കണ്ണികളാക്കുന്നു. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ അധികാരസ്ഥാനങ്ങളെ സ്വാധീനിക്കാൻ നിയോഗിക്കുന്നു. അവരെ ഐ.ടി പ്രൊഫഷണൽ എന്ന നിലയിൽ വിദേശ കൺസൾട്ടൻസികളുടെയും കരാറുകളുടെയും മറവിൽ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നു.

തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ അല്ലെങ്കിൽ തന്നെയും അവരുടെ ആകർഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവാം. വ്യവസായ വികസനത്തിന്‍റെ പേരിലും സമ്പദ്ഘടനാ വളർച്ചയ്ക്കുമെന്ന പേരിലും ഐ.ടി സഹായത്താൽ വെറും കടലാസ് പ്രൊജക്ടുകളുമായി ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cpi against kerala govt-janayugom
Next Story