എൽ.ഡി.എഫ്.പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി.പി.ഐ.സമരാഹ്വാനം
text_fieldsതച്ചമ്പാറ: ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിയിലെ പ്രസിഡന്റ് ഒ.നാരായണൻകുട്ടിക്കെതിരെ സി.പി.ഐ. തച്ചമ്പാറ ലോക്കൽ കമ്മിറ്റി സമരാഹ്വാനവുമായി രംഗത്ത്. നയരൂപീകരണത്തിലും ഭരണ സമിതി പ്രവർത്തനങ്ങളിലും പഞ്ചായത്ത് പ്രസിഡന്റ് ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നാണ് സി.പി-ഐ.യുടെ ആരോപണം. ഈ നിലപാടിനെതിരെ ചൊവ്വാഴ്ച തച്ചമ്പാറ ഗ്രാമപഞ്ചായത്തിലേക്ക് സി.പി.ഐ.മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
അതേ സമയം, തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് ഒ.നാരായണൻകുട്ടിയും ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറയും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇരു പാർട്ടി നേതാക്കളും ഒന്നിച്ചിരുന്നു അനുരഞ്ജനത്തിൽ എത്തിച്ചേർന്നിരുന്നു. ഇരുവരും ഒന്നിച്ച് സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഈ ചർച്ചയുടെയും മഞ്ഞ് ഉരുക്കത്തിൻ്റെയും നീണ്ട ഇടവേളക്ക് ശേഷം എൽ.ഡി.എഫ്.ഭരണ സമിതിക്കെതിരെ സി.പി.ഐ.യുടെ പട പുറപ്പാട് ഇടത് മുന്നണിയിൽ അസ്വാരസ്യം പുകയുന്നതിൻ്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
മുൻപ് പ്രസിഡന്റിനെതിരെ യു.ഡി.ഫും സി.പി.ഐയും ഒന്നിച്ച് പരസ്യ പ്രസ്താവന ഇറക്കിയിരുന്നു. ഈയിടെ നടന്ന തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇവർ പങ്കെടുത്തതുമില്ല. തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ 15 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒൻപതും യു.ഡി.എഫിന് ആറും പ്രതിനിധികളുണ്ട്. സി.പി.എം- അഞ്ച്, എൽ.ഡി.എഫ്.സ്വതന്ത്രൻ - ഒന്ന്, സി.പി.ഐ.ഒന്ന് ,കേരള കോൺഗ്രസ്സ് രണ്ട് അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് നാലും മുസ്ലിം ലീഗിനും കേരളകോൺഗ്രസിനും (ജോസഫ്) ഒന്ന് വീതവും പ്രതിനിധികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.