അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു
text_fieldsഅടൂര്‍: വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് കഴിഞ്ഞ ശനിയാഴ്ച ചത്തത്.
പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവര്‍ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായി വീട്ടില്‍ച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന് തളളപ്പശുവും ചത്തു വീഴുകയായിരുന്നു. മരണകാരണം എന്താണെന്ന് കൃത്യമായി കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സാധാരണ ചക്ക തിന്നാലുണ്ടാകുന്ന ദഹനക്കേട് മരുന്ന് കൊടുത്താല്‍ മാറുന്നതാണ്. മരുന്നു കൊടുത്തിട്ടും മാറാതെ വന്നപ്പോള്‍ കുത്തിവയ്പും എടുത്തു. രണ്ടു ദിവസം മുന്‍പ് സബ്‌സെന്ററില്‍ നിന്ന് കുത്തിവയ്പിന് ഇവരുടെ വീട്ടിലെത്തിയ ലൈവസ്‌റ്റോക്ക് ഇന്‍സ്‌പെക്ടറും സംഘം വീടിന് സമീപം അരളി കണ്ടിരുന്നു. വേറെ ഏതോ വീട്ടില്‍ വെട്ടിക്കളഞ്ഞിരുന്ന അരളിച്ചെടിയുടെ ഇല ഇവര്‍ പശുവിന് കൊടുത്തിരുന്നു.
പങ്കജവല്ലിക്ക് മറ്റു രണ്ടു പശുക്കള്‍ കൂടിയുണ്ട്. ഇതിന് ഇല കൊടുക്കാതിരുന്നതിനാല്‍ കുഴപ്പമില്ല. വലിയ തോതില്‍ അരളിച്ചെടി പശുവിന്റെ ഉള്ളില്‍ ചെന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പശുക്കള്‍ ചാകാന്‍ കാരണം അരളി ഇലയില്‍ നിന്നുള്ള വിഷബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സൂര്യ സുരേന്ദ്രന്‍റെ മരണം
രണ്ടു ദിവസം മുമ്പ് മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രൻ അരളിച്ചെടിയുടെ പൂവും ഇലയും നുളളി വായിലിട്ടിരുന്നെന്ന് വാർത്ത വന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. യു.കെയിലേക്ക് പോകാൻ വിമാനത്താവളത്തിലേക്ക് ഇറങ്ങിയ പെൺകുട്ടി ഫോൺ ചെയ്യുന്നതിനിടെ വീടിന് സമീപത്തെ പൂച്ചെടിയുടെ പൂവും ഇലയും നുളളി വായിലിട്ട് കടിച്ചിരുന്നു. പെട്ടെന്ന് തുപ്പിക്കളയുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.