പ്രതിരോധ മാർഗമായി ഗ്രാമങ്ങളിൽ ചേക്കേറി നഗരവാസികൾ
text_fieldsകോഴിക്കോട്: ‘ജോലിയും മക്കളുടെ വിദ്യാഭ്യാസ സൗകര്യവും പരിഗണിച്ചാണ് കോഴിക്കോട് നഗര ത്തിൽ ഫ്ലാറ്റെടുത്ത് താമസിക്കുന്നത്. തൽക്കാലത്തേക്ക് ഫ്ലാറ്റ് പൂട്ടിയിട്ട് തറവാട്ടുവീട്ടിലേക്ക് തിരിച്ചുപോവുകയാണ്’ -സർക്കാർ ജീവനക്കാരനായ യുവാവ് പറയുന്നു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നാടെങ്ങും ജാഗ്രത തുടരുമ്പോൾ സമ്പർക്ക വിലക്കിന് പുതിയ മാർഗങ്ങൾ തേടുകയാണ് നഗരവാസികളിൽ ചിലർ. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ഗ്രാമങ്ങളിലെ വീടുകളിലേക്ക് മടങ്ങുന്നതാണ് പുതിയ ‘പ്രതിരോധ മാർഗം’. ബംഗളൂരുവിലടക്കം ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും തിരിച്ചുവരുന്നുണ്ട്. മറ്റുള്ളവരുമായി ഇടപെടലുണ്ടാകുമെന്ന് ഭയന്നാണ് വലിയ ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവർ ഗ്രാമങ്ങളിലെ കുടുംബ വീടുകളിലേക്കെത്തുന്നത്.
അതിർത്തികൾ അടക്കുമെന്ന വാർത്തകൾ പുറത്തുവന്നയുടൻ അയൽ സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ആരോഗ്യ വകുപ്പിെൻറ നിർദേശമുള്ളതിനാൽ പലരും വീടുകളിൽതന്നെ കഴിയുകയാണ്.
ബംഗളൂരു ഐ.ടി മേഖലയിലെ ജോലിക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന ആശയം ‘നാട്ടിലിരുന്ന് ജോലി’ എന്ന് മാറ്റിയിരിക്കുകയാണ്. ഗ്രാമങ്ങളിൽപോലും മികച്ച ഇൻറർനെറ്റ് കണക്ടിവിറ്റിയുള്ളതും അനുഗ്രഹമാണ്. എന്നാൽ, പതിവുപോലെ തിരക്കിട്ട ജോലി ഇപ്പോഴില്ലെന്നും ഐ.ടി രംഗത്തുള്ളവർ പറയുന്നു.
0അതേസമയം, നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നവരിൽ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കമ്യൂണിറ്റി മെഡിസിൻ വിദഗ്ധനായ ഡോ. ടി. ജയകൃഷ്ണൻ പറഞ്ഞു. നഗരങ്ങളിൽനിന്ന് തിരിച്ചുവരുന്നവരുടെ കുടുംബവീടുകളിൽ വൃദ്ധരായ മാതാപിതാക്കളുണ്ടാകും. അവരുടെ ആരോഗ്യംകൂടി നോക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷിത ഇടം തേടിയുള്ള യാത്രയാണ് ഗ്രാമങ്ങളിലേക്കുള്ള ചേക്കേറലെന്ന് മാനസികാരോഗ്യ വിദഗ്ധനായ ഡോ. സി.ജെ. ജോൺ അഭിപ്രായപ്പെട്ടു. മാനസികമായ സുരക്ഷിതബോധവും ഇതിനുപിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.