വയനാട്ടിൽ അതീവ ജാഗ്രത; മാനന്തവാടിയും വെള്ളമുണ്ടയും അടച്ചിട്ടു
text_fieldsമാനന്തവാടി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള വയനാട്ടില്‍ ജാഗ്രത കർശനമാക്കി. മുൻകരുതലിന്‍റെ ഭാഗമായി മാനനന്തവാടി, വെള്ളമുണ്ട പഞ്ചായത്തുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. മാനനന്തവാടി മുനിസിപ്പാലിറ്റിയും തിരുനെല്ലി, എടവക പഞ്ചായത്തുകളും നേരത്തേ അടച്ചിരുന്നു.
നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകൻ തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്. ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകൾ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍.
ഈയിടെ ജില്ലയില്‍ രോഗം ബാധിച്ച 19 പേരില്‍ 15 പേർക്കും രോഗം പകർന്നത് കോയമ്പേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ്. ഇയാൾക്ക് ബാധിച്ച വൈറസിന് പ്രഹരശേഷി കൂടുതലായതിനാലാണ് ഇത്തരത്തിലുള്ള രോഗപ്പകർച്ച സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതല്‍പേർക്ക് ഇനി രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു. 2030 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. രോഗബാധിതരായ പൊലീസുകാരുടെ സമ്പർക്കപ്പട്ടിക വളരെ വലുതാണ് എന്നതും ആശങ്കയുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
