കൊച്ചി: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. 4,35,500 ഡോസ് മരുന്നാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. ആദ്യ ബാച്ച് വാക്സിൻ നെടുമ്പാശേരിയിലെത്തുമ്പോൾ കലക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കും.
വിമാനത്താവളങ്ങളില്‍ നിന്ന് ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനങ്ങളിലാക്കി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖല വാക്‌സിന്‍ സ്‌റ്റോറേജ് കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ മാറ്റും.
11.15 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന കോവിഡ് വാക്സിൻ, അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജണൽ വാക്സിൻ സ്റ്റോറിലേക്ക് കൊണ്ടുവരും. ഉച്ചക്ക് തന്നെ സമീപ ജില്ലകളിലേക്കും അയക്കും. 1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലായാണ് കൊണ്ടുവരിക. ഒരു ബോക്സിൽ 12000 ഡോസ് വീതം 15 ബോക്സുകൾ ഉണ്ടാവും. പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സിൻ റീജണൽ സ്റ്റോറിൽ നിന്ന് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊച്ചിയിലെത്തിക്കുന്ന 2,99,500 ഡോസ് വാക്സിനില്‍ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാര്‍ഗം കൊണ്ടു പോകും. മാഹിക്ക് നല്‍കാനുള്ള 1100 ഡോസ് വാക്സിന്‍ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക.
തിരുവനന്തപുരത്ത് വൈകീട്ട് ആറ് മണിയോടെ 1,34,000 ഡോസ് വാക്സിന്‍ വിമാനത്തില്‍ എത്തിക്കും. തിരുവനന്തപുരത്തെ റീജിയണല്‍ സ്റ്റോറിലേക്ക് മാറ്റുന്ന വാക്‌സിന്‍ 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കൊണ്ടുപോകും.
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. വാക്സിൻ എത്തിയാൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 16ന് തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ കുത്തിവെപ്പ് ആരംഭിക്കും.