തിരുവനന്തപുരം, എറണാകുളം, പൊന്നാനി: സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിൽ തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം തലസ്ഥാന ജില്ല എന്ന നിലയിൽ വിവിധ തുറകളിൽപെട്ട നിരവധി ആളുകൾ വന്നുപോകുന്ന സ്ഥലമാണ്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ പാളയം സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനാണ്. ഒരാൾ വഞ്ചിയൂരിൽ ലോട്ടറി വിൽപനക്കാരനും മറ്റൊരാൾ മത്സ്യക്കച്ചവടക്കാരനുമാണ്.
നിരവധിപേരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണിവർ. അതിനാൽ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. അത്യാവശ്യമല്ലാത്ത ഒരു യാത്രയും പാടില്ല. സെക്രേട്ടറിയറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കും. ഒൗദ്യോഗിക യോഗങ്ങൾ പരിമിതപ്പെടുത്തും. ഇ-ഫയൽ ഉപയോഗം വർധിപ്പിക്കും. സെക്രേട്ടറിയറ്റ് ഉൾപ്പെടെ സർക്കാർ ഒാഫിസുകളിലെ സന്ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊന്നാനി താലൂക്കിൽ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി 989 സാമ്പിൾ പരിശോധിച്ചതിൽ 505 ഫലം വന്നു. മൂന്ന് പേരുടെ ഫലം പോസിറ്റീവാണ്. എടപ്പാളിലെ രണ്ട് പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളാണ് പരിശോധിച്ചത്. നിലവിൽ ട്രിപ്ൾ ലോക്ഡൗണുള്ള പ്രദേശമാണിത്. ജനങ്ങളുടെ പരിപൂർണ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.