തിരുവനന്തപുരം: പ്രാദേശികതലത്തിൽ കോവിഡ് ചികിത്സ സംവിധാനങ്ങൾ സജ്ജമാക്കാൻ കലക്ടർമാർക്ക് 10 കോടി രൂപ വീതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ ഫണ്ടിൽനിന്ന് ഇതിനായി പണം വിനിയോഗിക്കാനും അനുമതി നൽകി. ഒാരോ തദ്ദേശസ്ഥാപനങ്ങളും അവിടുത്തെ സൗകര്യം ഉപയോഗിച്ചാകും ചികിത്സ സംവിധാനം ഒരുക്കുക. കെട്ടിടം കണ്ടെത്തി ഒാരോ പഞ്ചായത്തുകളിലും സംവിധാനം തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗവ്യാപനഘട്ടത്തിൽ സ്വകാര്യ ആശുപത്രി മേഖലയുടെ സൗകര്യം കൂടി ചികിത്സക്ക് ഉപയോഗിക്കും. ചെറിയ ആശുപത്രികളെ അടക്കം പ്രാഥമിക ചികിത്സ കേന്ദ്രങ്ങളാക്കും.
വലിയ സ്വകാര്യ ആശുപത്രികളിൽ ഒരുഭാഗം കോവിഡ് ചികിത്സക്ക് വിട്ടുകൊടുക്കാൻ ധാരണയായി. ഇവിടത്തെ ജീവനക്കാർക്ക് ആരോഗ്യവകുപ്പ് പരിശീലനം നൽകും.
കുട്ടികൾ, പ്രായമായവർ, പ്രത്യേക രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേകശ്രദ്ധ നൽകും. അലോപ്പതി ചികിത്സക്ക് തന്നെ പോകണം. മറ്റ് ശാഖകൾ മോശമാണെന്ന് പറയാനല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.