സ്രവപരിശോധന സെൻററിൽ ഗുരുതര സുരക്ഷവീഴ്ച
text_fieldsകായംകുളം: കോവിഡ് സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തയാറാക്കിയ സ്രവപരിശോധന സെൻററിൽ ഗുരുതര സുരക്ഷവീഴ്ച. ആസൂത്രണമില്ലാതെ പരിശോധനക്ക് നൂറുകണക്കിന് പേരെ ഒരേസമയം വിളിച്ചുവരുത്തുന്നതാണ് പ്രശ്നമാകുന്നത്. ഷഹീദാർ മദ്റസയിലെ ടെസ്റ്റിങ് സെൻററിലാണ് രോഗസാധ്യത പരിശോധിക്കാൻ എത്തുന്നവരെ അനാവശ്യമായി സംഘടിച്ചുനിൽക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. രോഗമില്ലാത്തവരെയും രോഗമുള്ളവരെയും മണിക്കൂറുകളോളം ഒരുമിച്ചിരുത്തുന്നത് സൃഷ്ടിക്കുന്ന അപകട സാഹചര്യം പരിഗണിക്കാതെയാണ് വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത്.
വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ തയാറാകുന്നുമില്ല. ആശങ്കകളുമായി ക്വാറൻറീനിൽ കഴിയുന്നവരെ കൂടുതൽ പ്രയാസപ്പെടുത്തുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
രാവിലെ 11ന് രോഗികളെ വിളിച്ചുവരുത്തിയിട്ട് ഉച്ചക്ക് രണ്ടിനുശേഷമാണ് പരിശോധന ആരംഭിക്കുന്നത്. അതേസമയം, പരിശോധനക്ക് നേതൃത്വം നൽകുന്നവർ ഒന്നരക്ക് ശേഷമാണ് സെൻററിൽ എത്തുന്നത്. ചൊവ്വാഴ്ചയും ഇതുതന്നെയായിരുന്നു സ്ഥിതി.
ഒരോരുത്തർക്കും നിശ്ചിത സമയം മുൻകൂട്ടി നൽകി വിളിച്ചുവരുത്തിയാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് നടത്തിപ്പിലെ വീഴ്ച കാരണം രോഗവ്യാപനത്തിലേക്ക് നയിക്കുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. വയോധികരും കുഞ്ഞുങ്ങളുമാണ് ഏറെ പ്രയാസപ്പെടുന്നത്. ഇവർക്ക് ആശ്വാസമേകാനുള്ള ഒരുസംവിധാനവും സെൻററിൽ ഏർപ്പെടുത്തിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.