തിരുവനന്തപുരം: സംസ്ഥാനത്തെ സിറോ സർവേ ഫലം സർക്കാർ പുറത്തുവിട്ടു. ആറ് വിഭാഗങ്ങളിലായി 13,336 സാമ്പിളുകള്‍ പരിശോധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരിൽ കോവിഡ് ആന്‍റിബോഡിയുണ്ടെന്നാണ് സിറോ സർവെയിലെ കണ്ടെത്തൽ.
40.2 ശതമാനം കുട്ടികളിൽ ആന്‍റിബോഡി സാന്നിധ്യമുണ്ട്. 49 വയസുവരെയുള്ള സ്ത്രീകളിൽ 65.4%, തീരമേഖലയിൽ 87.7%, ചേരിപ്രദേശങ്ങളിൽ 85.3% എന്നിങ്ങനെയാണ് ആന്‍റിബോഡി സാന്നിധ്യം. ആദിവാസി മേഖലയിൽ 18 വയസിന് മുകളിൽ 78.2 പേരിലും ആന്‍റിബോഡിയുണ്ട്.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ പഠനം നടത്തിയത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ 40 ശതമാനത്തിലേറെ പ്രതിഷേധ ശേഷി കൈവരിച്ചത് ശുഭ സൂചനയെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
തീരപ്രദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിങ്ങനെ തരംതിരിച്ചാണ് പഠനം നടത്തിയത്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികളെയും പഠനത്തിൽ ഉൾപെടുത്തി. വാക്സിനേഷനാണ് പ്രതിരോധത്തിന്‍റെ പ്രധാന ഘടകമായി കണ്ടെത്തിയത്. ഇതാദ്യമായാണ് കേരളം സ്വന്തമായി സിറോ സർവേ നടത്തിയത്. ഐ.സി.എം.ആർ നടത്തിയ സിറോ സർവേയിൽ കേരളത്തിന് 42.7 ശതമാനം പ്രതിരോധ ശേഷിയുണ്ടെന്നാണ് കണ്ടെത്തിയത്.