നിരീക്ഷണത്തിലിരിക്കെ ബർത്ത് ഡേ പാർട്ടി നടത്തിയ യുവാവിന് കോവിഡ്; ഇരിട്ടി ആശങ്കയിൽ
text_fieldsഇരിട്ടി: നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് നിരീക്ഷണത്തിലിരിക്കെയാണ് വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
നഗരസഭയിലെ കൂളിച്ചെമ്പ്ര 13ാം വാർഡിലാണ് യുവാവിെൻറ വീടെങ്കിലും ഇയാൾ നിരവധി തവണ ക്വാറൻറീൻ ലംഘിച്ച് ഇരിട്ടി ടൗണിൽ എത്തിയതായും പലരുമായും സമ്പർക്കത്തിലായതായും കണ്ടെത്തി. വീട്ടിൽ നടന്ന ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്തവരിൽ കുറെപേർ ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും കണ്ടെത്തി.
ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവാവുമായി പ്രൈമറിതലത്തിൽ ബന്ധപ്പെട്ടവരുടെ കൂട്ടത്തിൽ കൂത്തുപറമ്പിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളും ഉൾപ്പെട്ടിട്ടുണ്ട്.
നഗരസഭ വാർഡ് തല സുരക്ഷ സമിതി നടത്തിയ അന്വേഷണത്തിൽ കോവിഡ് ബാധിച്ച യുവാവുമായി 20ൽ അധികം പേർ ഹൈറിസ്ക് സമ്പർക്കത്തിൽപെട്ടവരായി കണ്ടെത്തി. ഇവരെ മുഴുവൻ ക്വാറൻറീൻ സെൻററിലേക്ക് മാറ്റാൻ നിർദേശിച്ചു. സെക്കൻഡറി സമ്പർക്കപട്ടികയിൽ 200ൽ അധികം പേർ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. പ്രൈമറി സമ്പർക്കത്തിലുള്ളവർ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി.
കോവിഡ് ബാധിച്ച യുവാവ് നിരീക്ഷണം ലംഘിച്ച് സഹപ്രവർത്തകർക്കൊപ്പം കാരംസ് കളിച്ചതായും ഫുട്ബാൾ കളിക്കുന്ന സ്ഥലത്ത് എത്തിയതായും പറയുന്നുണ്ട്. യുവാവുമായി നേരിട്ട് സമ്പർക്കത്തിലായ എട്ടോളം കടകൾ തിങ്കളാഴ്ച അടപ്പിച്ചു. ഇയാളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗവ്യാപനം ഉണ്ടായാൽ അടച്ചിടൽ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
നിയമ നടപടി സ്വീകരിക്കാൻ പൊലീസ് നിർദേശം
ഇരിട്ടി: നിരീക്ഷണത്തിലിരിക്കെ ക്വാറൻറീൻ വ്യവസ്ഥ ലംഘിച്ച യുവാവിനെതിരെയും കുടുംബത്തിനെതിരെയും നിയമനടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ പി.പി. അശോകൻ പറഞ്ഞു.
നഗരസഭ പരിധിയിൽ ഇതുവരെ 20 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 11പേരും രോഗമുക്തരായി. ഒമ്പതുപേർ മാത്രമാണ് ചികിത്സയിലുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം കൂളിച്ചെമ്പ്രയിൽ രോഗം സ്ഥിരീകരിച്ച യുവാവിെൻറ സമ്പർക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.
നഗരസഭ സുരക്ഷ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും കടുത്ത നടപടികൾ വേണ്ടിവരുമെന്ന അഭിപ്രായമാണ് ഉണ്ടായതെന്നും ചെയർമാൻ പറഞ്ഞു. ഇയാളുമായി പ്രൈമറി തലത്തിലും സെക്കൻഡറി തലത്തിലും ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.