ആലക്കോട്: കോവിഡ് രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസ് തടഞ്ഞ് ആക്രമണം നടത്തിയ രണ്ടുപേരെ ആലക്കോട് പൊലീസ് അറസ്റ്റുചെയ്തു. രയരോം ബീംബുംകാട് സ്വദേശി തെക്കേമലയിൽ സനീഷ് (42), ചാണോക്കുണ്ട് സ്വദേശി വാളിപ്ലാക്കൽ ഷൈജു (35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി കൊട്ടയാട് കവലയിലാണ് സംഭവം. കോവിഡ് പോസിറ്റിവായ തേർത്തല്ലി സ്വദേശികളെയും കൊണ്ട് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസിന് നേരെയാണ് മദ്യലഹരിയിലായിരുന്ന സംഘം ആക്രമണം നടത്തിയത്. വാഹനം തടയുകയും ടയറിെൻറ കാറ്റഴിച്ചുവിടാൻ ശ്രമം നടത്തുകയും വാഹനത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെയും ഡ്രൈവറെയും ചീത്ത വിളിക്കുകയും രോഗികളുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലക്കോട് സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.