വടകര: കോവിഡ് ഫ്രീന്‍ലാന്‍സ് ഫോട്ടോഗ്രാഫര്‍മാരെയും വെറുതെ വിടുന്നില്ല. ഇവിടെയാണ് ആര്.കെ. ഹസ്കറിനെപ്പോലുള്ളവര് മാറിച്ചിന്തിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ തെൻറ ചിത്രം ലേലത്തിനുവെച്ചിരിക്കുകയാണിപ്പോള്. വ്യാഴാഴ്ച രാവിലെയാണ് കണ്ണൂക്കര സ്വദേശിയായ ഹസ്കര്‍ തെൻറ ഫോട്ടോയും ഫോട്ടോഗ്രാഫിനെ അധികരിച്ച് ചിത്രകാരനായ സുഹൃത്ത് റാസി റൊസാരിയോ കാന്‍വാസില്‍ വരച്ച ചിത്രവും ലേലത്തിനുവെച്ചത്.
ഫോട്ടോക്കും പെയിൻറിങ്ങിനും 100രൂപ വീതമാണ് വില നിശ്ചയിച്ചിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന വില കമൻറ്ചെയ്യണമെന്നാണ് നിര്‍ദേശം.
ആവശ്യക്കാര്‍ക്ക് ചിത്രം വീട്ടിലെത്തിക്കും. വൈകീട്ട് ആകുമ്പോഴേക്കും ലേലത്തുക 2000 ആയി. ഈ വഴിയില്‍, ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവര്‍ക്കെല്ലാം അവസരം ലഭിക്കണമെന്നാണ് ഹസ്കറിെൻറ ആഗ്രഹം.
മാര്‍ച്ചിലെ ലോക്ഡൗണിനു മുമ്പുതന്നെ കല്യാണങ്ങള്‍ക്ക് നിയന്ത്രണം വന്നു. താല്‍ക്കാലികമായി നീട്ടിവെച്ചവയെല്ലാം നഷ്ടമായെന്ന് ഹസ്കര്‍ പറയുന്നു.
സ്റ്റുഡിയോ ഇല്ലാതെ, ഫ്രീലാന്‍സായി ഫോട്ടോഗ്രഫി ചെയ്യുന്നവര്‍പോലും ലക്ഷങ്ങളാണ് കാമറക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി മുടക്കിയിരിക്കുന്നത്.
രണ്ടര ലക്ഷം രൂപക്കടുത്തു വേണം കാമറയും നിത്യോപയോഗത്തിനുള്ള സൂം ലെന്‍സും മാത്രം വാങ്ങാന്‍. ഫ്ലാഷുകള്‍, കൂടുതല്‍ ലെന്‍സുകള്‍, അധിക ബാറ്ററികള്‍, അനുബന്ധ ഉപകരണങ്ങള്‍ ഒക്കെ ചേരുമ്പോള്‍ അഞ്ചു ലക്ഷത്തിനു പുറത്താവും.
കാമറ മാത്രം അഞ്ചു ലക്ഷത്തിനടുത്ത് വിലവരുന്നത് ഉപയോഗിക്കുന്നവരുമുണ്ട്. പരമാവധി മൂന്ന് വര്‍ഷമൊക്കെയാണ് ഇവയുടെ ഉപയോഗപരിധി. പഴയവ വില്ക്കുമ്പോള്, വില കുത്തനെ കുറയും.
മിക്കവരും വായ്പയെടുത്താണിവ തട്ടിക്കൂട്ടുന്നത്. മാസം നല്ലൊരു തുക തിരിച്ചടവ് കാണും. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ ഈ തൊഴിൽകൊണ്ട് ജീവിക്കാന്‍ കഴിയില്ല.
പുതിയ മേഖലകളെന്നു പറയാന്‍ ഈ പ്രതിസന്ധിക്കാലത്ത് ഒന്നും മുന്നിലില്ലെന്ന് ഹസ്കര്‍ പറയുന്നു.