വാളയാർ: ക്വാറന്റീന്റെ പേരിലും രാഷ്ട്രീയപ്പോര്
text_fieldsതിരുവനന്തപുരം: വാളയാർ അതിർത്തിയിൽ കോവിഡ് ബാധിതനൊപ്പം സമ്പർക്കം പുലർത്തിയ യു.ഡി.എഫ് ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകണമെന്ന ആരോഗ്യവകുപ്പിെൻറ നിർദേശത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് യു.ഡി.എഫ് ആരോപിക്കുേമ്പാൾ ഉത്തരവാദപ്പെട്ടവർ രാഷ്ട്രീയം കളിച്ചതിെൻറ ഫലമാെണന്നാണ് ഭരണപക്ഷത്തിെൻറ നിലപാട്. ആരോഗ്യവകുപ്പിെൻറ നിർദേശം അംഗീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ക്വാറൻറീനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇടത്-വലത് പോരാളികൾ ഏറ്റുമുട്ടുകയാണ്.
എം.പിമാരായ ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരാണ് അവിടെയെത്തിയത്. ജനപ്രതിനിധികളുമായി ഇടപെട്ടവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതനുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തിയവരുടെ പട്ടികയിലല്ല ഇവരുള്ളത്. നിർദേശം സ്വീകരിച്ചില്ലെങ്കിൽ കോവിഡ് പ്രതിരോധം തകർക്കാൻ ശ്രമിക്കുന്നുെവന്നതുൾപ്പെടെ കടുത്ത വിമർശനം നേരിടേണ്ടിവരും. അതിനാലാണ് ആരോഗ്യവകുപ്പിെൻറ നിർദേശം അംഗീകരിക്കുമെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കിയത്.
ഗുരുവായൂരില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ക്വാറൻറീൻ കേന്ദ്രം സന്ദര്‍ശിച്ച മന്ത്രി എ.സി. മൊയ്തീനും അബ്ദുൽ ഖാദർ എം.എൽ.എയെയും ക്വാറൻറീനിൽ വിടാതെ ഇരട്ടത്താപ്പ് കാണിക്കുന്നതായും ആേക്ഷപമുണ്ട്. പ്രവാസികളുമായി സാമൂഹിക അകലം പാലിക്കാതെ മന്ത്രി സംസാരിക്കുന്നതിെൻറ ദൃശ്യങ്ങള്‍ സഹിതം തൃശൂര്‍ ഡി.എം.ഒക്ക് യൂത്ത് കോണ്‍ഗ്രസ് പരാതിയും നല്കി.
മന്ത്രിയെയും എം.എൽ.എയെയും നിരീക്ഷണത്തിലാക്കണമെന്ന് യൂത്ത് കോൺഗ്രസ്
തൃശൂർ: കോൺഗ്രസ് നേതാക്കളായ ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചതിന് പിന്നാലെ പ്രവാസികളെ സ്വീകരിക്കാനെത്തിയ മന്ത്രി എ.സി. മൊയ്തീനെയും നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നിരീക്ഷണത്തിലാക്കാൻ നിർദേശിച്ച സാഹചര്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ തൃശൂർ കലക്ടർക്ക് കത്ത് നൽകി. വാളയാറിൽ പാസില്ലാതെയെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. പാസില്ലാത്തവരെ കടത്തിവിടാൻ ശ്രമിച്ചത് നേരത്തെ വിവാദത്തിലായിരുന്നെങ്കിലും ഇതിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാഷ്ട്രീയതർക്കമായി.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ജാഗ്രത പോർട്ടൽ മുഖേന രജിസ്ട്രേഷനിലൂടെ പാസ് ഏർപ്പെടുത്തിയിരുന്നു. ഇതില്ലാതെ എത്തിയവരെ കടത്തിവിടാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്. അതിർത്തിയിലെത്തിയവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് തൃശൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിന് ശേഷമായിരുന്നു എം.പി മാരായ ടി.എൻ. പ്രതാപൻ, രമ്യഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവർ വാളയാറിലെത്തിയത്. ഇവിടെ വി.കെ. ശ്രീകണ്ഠൻ എം.പിയും, ഷാഫി പറമ്പിൽ എം.എൽ.എയുമെത്തിയാണ് പാസില്ലാതെ എത്തിയവരെ കടത്തിവിടാൻ ഇടപെടൽ നടത്തിയത്. ഇതിനാലാണ് പാലക്കാട് ജില്ല മെഡിക്കൽ ബോർഡ് ജനപ്രതിനിധികളടക്കമുള്ളവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശിച്ചത്.
മടങ്ങിയെത്തിയ പ്രവാസികളിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും എ.സി. മൊയ്തീനും കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയും മടങ്ങിയെത്തിയവരോട് സംസാരിക്കുകയും ചെയ്തതിനാൽ ഇവരെയും ക്വാറൻറീനിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയത്. ഇതേ ആവശ്യം തന്നെയാണ് അനിൽ അക്കര കലക്ടർക്ക് നൽകിയ കത്തിലും ഉന്നയിച്ചത്. മന്ത്രിമാരും താനടക്കമുള്ള എം.എൽ.എമാരും പങ്കെടുത്ത യോഗം നടന്നതും കത്തിൽ സൂചിപ്പിക്കുന്നു.
മന്ത്രി എ.സി. മൊയ്തീനും ടി.എൻ. പ്രതാപനും ക്വാറൻറീനിൽ പോകേണ്ടെന്ന്
തൃശൂർ: മന്ത്രി എ.സി. മൊയ്തീനും ടി.എൻ. പ്രതാപൻ എം.പിയും ക്വാറൻറീനിൽ പോകേണ്ടതില്ലെന്ന് തൃശൂർ മെഡിക്കൽ ബോർഡ് നിർദേശം. വാളയാർ അതിർത്തിയിലെത്തിയവരുമായി സമ്പർക്കത്തിലേർപ്പെട്ട ടി.എൻ. പ്രതാപൻ ക്വാറൻറീനിൽ പോകണമെന്ന പാലക്കാട് മെഡിക്കൽ ബോർഡ് നിർദേശം നിലനിൽക്കെയാണ് തൃശൂർ ബോർഡ് അദ്ദേഹം ക്വാറൻറീനിൽ പോകേണ്ടതില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ചയുണ്ടാകും. പ്രവാസികളെ സ്വീകരിക്കാൻ നിന്നതിന് മന്ത്രി എ.സി. മൊയ്തീനും കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയും നിരീക്ഷണത്തിൽ പോകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവർ രണ്ടാംതല സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ അത് വേണ്ടെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്. എങ്കിലും ഇവർ സ്വയം നിയന്ത്രണം പാലിക്കണം. സാമൂഹിക അകലവും പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.