ചട്ടം ലംഘിച്ച്, ടെൻഡർ വിളിക്കാതെ കോവിഡ് കിയോസ്കുകൾ; ഔദ്യോഗിക കരാറിൽ ഏർപ്പെടാതെ തുക ചെലവഴിച്ചു
text_fieldsതിരുവനന്തപുരം: ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി 30 ലക്ഷം രൂപക്ക് കിയോസ്കുകൾ വാങ്ങിയപ്പോൾ എസ്റ്റിമേറ്റ് തയാറാക്കുകയോ ടെൻഡർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തൽ. ഔദ്യോഗിക കരാറിൽ ഏർപ്പെടാതെയാണ് തുക ചെലവഴിച്ചത്.
2020 മാർച്ച് 16ന് ചേർന്ന യോഗത്തിലെ തീരുമാനമനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ ഓഫിസുകളിലും മാത്രമാണ് സാമൂഹികസുരക്ഷ മിഷൻ ഫണ്ട് ഉപയോഗിച്ച് കിയോസ്കുകൾ സ്ഥാപിക്കേണ്ടിയിരുന്നത്. എന്നാൽ, മിഷൻ സ്വന്തം നിലക്ക് വിതരണക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം കിയോസ്കുകൾ വിതരണം ചെയ്യുകയാണ് ചെയ്തത്. പദ്ധതിയുടെ ഭാഗമായി വാങ്ങിയ കിയോസ്കുകൾ, കാമറകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയൊന്നും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
വിദേശത്തുനിന്ന് (അയർലൻഡ്) ലഭിച്ച ഉപകരണങ്ങളുടെ കാര്യത്തിലും ഇത് പാലിച്ചിട്ടില്ല. അതിനാൽ ഇവ എവിടെയെല്ലാം വിതരണം ചെയ്തു എന്നതിലോ ഉപയോഗിക്കുന്നുണ്ടോ എന്നതിലോ വ്യക്തതയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയുടെ ഓഡിറ്റിങ്ങിനായി സ്വകാര്യ ഏജൻസിയെ തെരഞ്ഞെടുത്തത് സുതാര്യമായ ടെൻഡർ നടപടികളിലൂടെയല്ല, മറിച്ച് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ ശിപാർശ പ്രകാരമാണ്.
കൃത്രിമത്വം സംശയിക്കുന്ന ബില്ലുകൾ
പദ്ധതിയുമായി ബന്ധപ്പെട്ട പല ബില്ലുകളും കൈപ്പടയിൽ എഴുതി തയറാക്കിയതാണ്. ഭൂരിഭാഗം ബില്ലുകളിലും ജി.എസ്.ടി രേഖപ്പെടുത്തിയിട്ടില്ലാത്തത് ആധികാരികതയിൽ സംശയം ജനിപ്പിക്കുന്നു. ഇത്തരത്തിൽ നികുതിയില്ലാത്ത ബില്ലുകൾ മാറി നൽകിയത് വഴി സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോർട്ട് വിലയിരുത്തുന്നു. അഡ്വാൻസ് സെറ്റിൽമെന്റ് ഫയലുകൾ പരിശോധിച്ചപ്പോൾ, ബ്രേക്ക് ദി ചെയിൻ പദ്ധതിയുമായി ബന്ധമില്ലാത്ത ബില്ലുകളും മാറി നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് വലിയ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നുവെന്നും ഫീൽഡ് ടീമുകൾക്ക് മരുന്നുകളും ഭക്ഷണവും മറ്റും വാങ്ങാൻ ചെറിയ ഗ്രാമീണ കടകളെയും ഫാർമസികളെയും ആശ്രയിക്കേണ്ടി വന്നുവെന്നുമാണ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ വിശദീകരണം.
അഡ്വാൻസ് തുകകളിലെ ക്രമക്കേട്
ജില്ലാ കോഓഡിനേറ്റർമാർക്കും മറ്റുമായി 44.63 ലക്ഷം രൂപ അഡ്വാൻസ് നൽകിയതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ചെയ്യേണ്ട പ്രവൃത്തികളുടെ തുക കൃത്യമായി വിലയിരുത്താതെയാണ് ഇത്തരത്തിൽ വൻതുകകൾ അഡാൻസായി നൽകിയത്. ഈ തുകകൾ ചട്ടപ്രകാരമുള്ള മൂന്ന് മാസത്തിനകം സെറ്റിൽ ചെയ്തിട്ടില്ല. കൂടാതെ, സർക്കാർ അനുമതിയില്ലാതെ വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമായി 33.87 ലക്ഷം രൂപ അഡ്വാൻസ് നൽകി.
ഏകോപനമില്ലാത്ത ചെലവഴിക്കലുകൾ
വിനിത ശിശുവികസന വകുപ്പ് മുഖേന സാനിറ്റൈസർ വാങ്ങാനായിരുന്നു സർക്കാർ തീരുമാനമെങ്കിലും കെ.എസ്.എസ്.എം സ്വന്തം നിലക്ക് മറ്റ് ഏജൻസികൾക്ക് പണം നൽകിയത് വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയെ സൂചിപ്പിക്കുന്നു. സർക്കാർ അനുമതിയില്ലാതെ വിവിധ സ്ഥാപനങ്ങളിൽനിന്ന് 33.87 ലക്ഷം രൂപയുടെ പർച്ചെയ്സ് നടന്നു. ഔദ്യോഗിക കരാറുകളോ സർക്കാർ അനുമതിയോ ഇല്ലാതെയാണ് ഈ തുകകൾ കൈമാറിയത്.
സ്വകാര്യ ഏജൻസികളുടെ ഇടപെടൽ
ആശയവിനിമയ-ബോധവത്കരണ പ്രവർത്തനങ്ങൾക്കായി സി-ഡിറ്റിനെ ചുമതലപ്പെടുത്താനായിരുന്നു നിർദ്ദേശമെങ്കിലും, അത് ലംഘിച്ച് സ്വകാര്യ ഏജൻസികളെയും വ്യക്തികളെയും ഉൾപ്പെടുത്തുകയും അവർക്ക് വൻതുകകൾ നൽകുകയും ചെയ്തു.
ബോധവത്കരണ പ്രവർത്തനങ്ങൾ സ്വന്തം നിലക്ക് നടത്താനെന്ന പേരിൽ 1,16,700 രൂപ ചെലവാക്കി കാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങി. ഇവ നിലവിൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

