കോവിഡ്: സംസ്ഥാനത്ത് നാല് മരണം കൂടി; മരിച്ചവരിൽ രോഗ ഉറവിടമറിയാത്തവരും
text_fieldsകാസർകോട്: സംസ്ഥാനത്ത് കോവിഡ് മരണം ഉയരുന്നു. ബുധനാഴ്ച രാവിലെ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട്ടും കോഴിക്കോട്ടും കൊല്ലത്തുമാണ് ഓരോരുത്തർ മരിച്ചത്. കാസർകോട് അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറുന്നിസ (52), കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി കോയട്ടി (57), കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ ഇന്നലെ (ചൊവ്വാഴ്ച) മരിച്ച വിളക്കോത്തൂർ സ്വദേശി സദാനന്ദന്(60) കോവിഡ് ആയിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം അർബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹൈറുന്നിസ ബുധനാഴ്ച പുലർച്ചെ 4.30ഓടെയാണ് മരിച്ചത്. കാസർകോട് രണ്ടാമത്തെ കോവിഡ് മരണമാണിത്. ന്യുമോണിയയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൈറുന്നിസക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി കോയട്ടിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് പനി ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. പ്രമേഹവും ഹൃദ്രോഗവും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. കോയക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ജൂലൈ നാലിന് പള്ളിക്കണ്ടിയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം ഉണ്ടായിരുന്നു.
ചൊവ്വാഴ്ച വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.