കോവിഡ്: സംസ്ഥാനത്ത് രണ്ട് മരണം കൂടി; തിങ്കളാഴ്ച മരിച്ചത് മൂന്നു പേർ
text_fieldsകൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ടു പേർ കൂടി മരിച്ചു. തൊടുപുഴ സ്വദേശിനിയും ഫോർട്ട്കൊച്ചി സ്വദേശിയുമാണ് മരിച്ചത്. ഇതോടെ തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച തൊടുപുഴ സ്വദേശിനി തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ കുഞ്ഞന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മിയാണ് (79) മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവർ മൂത്രാശയ സംബന്ധമായ രോഗം മൂർഛിച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് ലക്ഷ്മിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് പോസിറ്റിവാണെന്ന പരിശോധന ഫലം പുറത്തുവന്നു. ചികിത്സക്കായി ജൂലൈ അഞ്ചിനാണ് ആലുവ മൈത്രി ലൈനിലുള്ള മകളുടെ വീട്ടിലെത്തിയത്. മൃതദേഹം കളമശ്ശേരി ശ്മശാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു. പൂര്‍ണമായി വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എവിടെനിന്ന് രോഗം ബാധിച്ചെന്ന് വ്യക്തമല്ല. മക്കള്‍: വിലാസിനി, സജീവ്, ശാന്ത. മരുമക്കള്‍: പരേതനായ കെ. രഘുനാഥന്‍, ബിന്ദു, സി.ജി. ശശി.
കോവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഹാരിസ്.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ഇന്ന് രാവിലെ മരിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയചന്ദ്രൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ജയചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനും ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.