കോവിഡ് മരണനിർണയം ജില്ലകളിലേക്ക്, ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: കോവിഡ് മരണങ്ങൾ നിർണയിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനതലത്തിൽനിന്ന് ജില്ലകളിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. ഇൗ മാസം 16 മുതൽ പുതിയ സംവിധാനം നിലവിൽവരും.
ഇതോടൊപ്പം മരണങ്ങളും അനുബന്ധ രേഖകളും ആശുപത്രികളിൽനിന്ന് ജില്ലതല ഡെത്ത് ഒാഡിറ്റ് കമ്മിറ്റിക്ക് സമർപ്പിക്കുന്നതിനുള്ള ഒാൺലൈൻ സംവിധാനവും ഏർപ്പെടുത്തും.
16 മുതൽ ഒാൺലൈൻ സംവിധാനത്തിലൂടെയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
കോവിഡ് മരണങ്ങള് യാഥാവിധി റിപ്പോർട്ട് ചെയ്യുന്നില്ലെന്നും സംസ്ഥാനതലത്തിൽ മാത്രം സംവിധാനമുള്ളതിൽ കാലതാമസമുണ്ടാകുന്നെന്നും പരക്കെ ആക്ഷേപങ്ങളുയർന്നിരുന്നു. ഇതിനെതുടർന്നാണ് കോവിഡ് മരണനിർണയ സംവിധാനം ജില്ലകളിലേക്ക് വികേന്ദ്രീകരിക്കാനും വേഗത്തിൽ കാരണം നിർണയിക്കാനും സർക്കാർ നടപടി സ്വീകരിച്ചത്.
ഐ.സി.എം.ആറിെൻറ മാനദണ്ഡമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി അധികൃതർതന്നെ ജില്ല ഡെത്ത് ഒാഡിറ്റ് കമ്മിറ്റിയിലേക്ക് റിേപ്പാർട്ട് ചെയ്യണം. ജില്ല സർവയലൻസ് ഒാഫിസറുടെയോ ഡെപ്യൂട്ടി ഡി.എം.ഒയുടെയോ നേതൃത്വത്തിലാണ് ജില്ലതല കമ്മിറ്റികൾ പ്രവർത്തിക്കുക. ആശുപത്രികളിലുണ്ടാകുന്ന മരണങ്ങൾ സൂപ്രണ്ടോ ആരോഗ്യവിഭാഗം മേലധികാരിയോ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്.
മരിച്ചതിനുശേഷം കൊണ്ടുവരുന്ന കേസുകളിലും ഇവർക്കാണ് ചുമതല. സി.എഫ്.എൽ.ടി.സികളിലോ ഡി.സി.സികളിലോ ആണ് മരണമുണ്ടായതെങ്കിൽ ചാർജുള്ള മെഡിക്കൽ ഒാഫിസറും റിപ്പോർട്ട് ചെയ്യണം.
കോവിഡ്മൂലമോ കോവിഡ് അനുബന്ധ കാരണങ്ങളാലോ ഉള്ള മരണങ്ങൾ 24 മണിക്കൂറിനുള്ളിൽ ജില്ല ആരോഗ്യവിഭാഗത്തെ അറിയിക്കണം. െഎ.സി.എം.ആർ മാനദണ്ഡപ്രകാരം മരണകാരണം വിശദമാക്കിയുള്ള സർട്ടിഫിക്കറ്റ്, രോഗിയുടെ അടിസ്ഥാനവിവരങ്ങളും ചികിത്സയിൽ പ്രവേശിപ്പിച്ച സമയവും മറ്റ് ചികിത്സ വിവരങ്ങളുമടങ്ങുന്ന ലഘു മെഡിക്കൽ ബുള്ളറ്റിനുമാണ് ഒാൺലൈനായി ജില്ലയിലേക്ക് നൽകേണ്ടത്.
ഇവ ജില്ലകളിലെത്തി 24 മണിക്കൂറിനുള്ളിൽ മരണകാരണം നിർണയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ജില്ലകളിൽനിന്ന് അതത് ദിവസത്തെ കോവിഡ് മരണങ്ങൾ സംസ്ഥാന സെല്ലിലേക്ക് ഉച്ചക്ക് ഒന്നിനുമുമ്പ് ഒാൺലൈനായി നൽകണം.
പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട മരണങ്ങൾ നിർണയിക്കുന്നതിനുള്ള സംസ്ഥാനതല ഡെത്ത് ഒാഡിറ്റ് സംവിധാനം തുടരും. പത്തുവർഷമായി പ്രവർത്തിക്കുന്ന ഇൗ സെല്ലിനെയാണ് കോവിഡ് മരണനിർണയത്തിന് ചുമതലപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.