കോവിഡ് പരിശോധനക്ക് രാജ്യത്ത് ആദ്യമായി ‘വിസ്ക്’; രണ്ട് മിനിറ്റിൽ സാംപിൾ ശേഖരിക്കും
text_fieldsകൊച്ചി: പേഴ്സനല്‍ പ്രൊട്ടക്ഷൻ കിറ്റിെൻറ ദൗർലഭ്യത്തിനും ഉപയോഗിക്കുന്നതിലെ ബുദ്ധ ിമുട്ടുകള്ക്കും വിസ്കിലൂടെ പരിഹാരം കണ്ട് എറണാകുളം ജില്ല ഭരണകൂടം. ഇന്ത്യയില്‍ ആദ്യ മായി അവതരിപ്പിക്കുന്ന വാക് ഇന്‍ സാംപിള്‍ കിയോസ്ക് (വിസ്ക്) എന്ന പുതിയ സംവിധാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മിനിറ്റില്‍ താഴെ സമയംകൊണ്ട് സാംപിളുകള്‍ ശേഖരിക്കാം .
സമൂഹ വ്യാപനമുണ്ടായാൽ വെല്ലുവിളിയാകാനിടയുള്ള സാംപിള്‍ ശേഖരണം ഇതിലൂടെ എളുപ്പമാകും. അണുമുക്തമാക്കിയ കിയോസ്കുകളില്‍ ആളുകളുടെ സുരക്ഷക്ക് മാഗ്നറ്റിക് വാതിൽ, എക്സോസ്റ്റ് ഫാൻ, അൾട്ര വയലറ്റ് ലൈറ്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാംപിള്‍ ശേഖരിച്ചശേഷവും കിയോസ്കില്‍ ക്രമീകരിച്ച ൈകയുറയും സമീപത്തെ കസേരയും അണുമുക്തമാക്കും.
മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫിസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ല അസിസ്റ്റൻറ് നോഡൽ ഓഫിസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളജ് എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്ക് രൂപകൽപനക്ക് പിന്നിൽ പ്രവർത്തിച്ചത്. ആശയത്തെക്കുറിച്ച് അറിഞ്ഞ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ. ഷാജഹാൻ സഹായം നൽകി. തുടർന്ന് രണ്ട് യൂനിറ്റ് സൗജന്യമായി നിർമിച്ച് കൈമാറി. ദക്ഷിണ കൊറിയയിൽ സാംപിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്. 40,000 രൂപയാണ് കിയോസ്കിെൻറ നിര്‍മാണച്ചെലവ്.
പി.പി.ഇ കിറ്റുകള്‍ കൂടുതല്‍ സമയം അണിഞ്ഞുനില്‍ക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ആയിരം രൂപയോളം വിലയുള്ള കിറ്റ് ഒരുതവണ മാത്രമേ ഉപയോഗിക്കാനും സാധിക്കൂ. നിലവിൽ ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരിയിലെ മെഡിക്കൽ കോളജ്, മൂവാറ്റുപുഴ ജനറൽ ആശുപത്രി, സാംപിൾ ശേഖരണസംവിധാനങ്ങളുള്ള ആലുവ ജില്ല ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും സാംപിൾ ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സംവിധാനം ഒരുക്കിയത്. ആദ്യ കിയോസ്ക് കലക്ടര്‍ എസ്. സുഹാസിന് നിര്‍മാതാക്കള്‍ കൈമാറി. ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ വിസ്ക് സ്ഥാപിക്കാൻ സന്നദ്ധസംഘടനകളും വ്യക്തികളും മുന്നോട്ടുവന്നിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.