സംസ്ഥാനത്ത് 40 പേർക്ക് കൂടി കോവിഡ്; 13 പുതിയ ഹോട്ട്സ്പോട്ടുകൾ
text_fieldsതിരുവനന്തപുരം: ബുധനാഴ്ച കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വർത്തസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴയില്‍ 7, കൊല്ലത്ത് 4, പത്തനംതിട്ട, വയനാട് ജില്ലകളില്‍ 3, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 2, കണ്ണൂരിൽ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പതുപേര്‍ വിദേശത്ത് നിന്നും (യു.എ.ഇ-5, സൗദി അറേബ്യ-2, ഖത്തര്‍-1, യു.കെ-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും (മഹാരാഷ്ട്ര-16, തമിഴ്‌നാട്-5, ഡല്‍ഹി-3, ആന്ധ്രാപ്രദേശ്-1, തെലുങ്കാന-1, ഉത്തര്‍ പ്രദേശ്-1, കര്‍ണാടക-1) വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ രണ്ടുപേര്‍ക്കും പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1000 കടന്നു. 1004 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏഴുപേരുടെയും (ഒരു ആലപ്പുഴ സ്വദേശി), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടുപേരുടെയും (കാസർകോട് സ്വദേശി) വയനാട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 542 പേര്‍ ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര്‍ ക്വാറൈൻറനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയര്‍പോര്‍ട്ട് വഴി 9416 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 88,968 പേരും റെയില്‍വേ വഴി 5363 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,05,368 പേരാണ് എത്തിയത്.
ഇതുവരെ 58,866 വ്യക്തികളുടെ (ഓഗ്മെൻറഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 56,558 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെൻറിനല്‍ സര്‍വൈലന്‍സിൻെറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അന്തർസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍ നിന്ന് 9095 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8541 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
13 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, പൊല്‍പ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊര്‍ണൂര്‍ നഗരസഭ, പരുതൂര്‍, കുഴല്‍മന്ദം, വിളയൂര്‍, പെരുങ്ങോട്ടുകുറിശി, തരൂര്‍, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, നാവായിക്കുള്ളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 81 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പ്രവാസികൾ വന്നതോടെ രോഗപ്രതിരോധം പുതിയ ഘട്ടത്തിലേക്ക് കടന്നു. ഈയൊരു സാഹചര്യത്തിൽ ജനങ്ങൾ പടയാളികളായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ദിവസവും 3000 കോവിഡ് ടെസ്റ്റുകൾ നടത്തും. ലോക്ഡൗൺ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. ക്വാറൻറീൻ ലംഘിച്ചതുമായി ബന്ധപ്പെട്ട് 453 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.