Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് വ്യാപനം മുന്നിൽ...

കോവിഡ് വ്യാപനം മുന്നിൽ കണ്ട് വയനാട്ടിൽ താൽകാലിക ചികിത്സാ കേന്ദ്രങ്ങൾ തയാർ 

text_fields
bookmark_border
കോവിഡ് വ്യാപനം മുന്നിൽ കണ്ട് വയനാട്ടിൽ താൽകാലിക ചികിത്സാ കേന്ദ്രങ്ങൾ തയാർ 
cancel

കൽപറ്റ:  ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത മുന്നില്‍ കണ്ട് രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സി.എഫ്.എല്‍.ടി.സി) സജ്ജീകരണം അന്തിമഘട്ടത്തില്‍. എട്ട് കേന്ദ്രങ്ങളിലായി 1500 ഓളം കിടക്കകള്‍ ഇന്നലെയോടെ സജ്ജമായി. ജൂലൈ 23 നകം കിടക്കകളുടെ എണ്ണം 2500 ആക്കി വര്‍ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി വരുന്നത്.

നിലവില്‍ കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിക്കു കീഴില്‍ നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 144 കിടക്കകളും മാനന്തവാടി ഗവ. കോളേജില്‍ 100 ഉം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ 70 ഉം മനന്തവാടി വയനാട് സ്‌ക്വയറില്‍ 30 ഉം കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 275 ഉം പൂക്കോട് നവോദയ സ്‌കൂളില്‍ 480 ഉം കിടക്കകളാണ് സജ്ജീകരിച്ചത്. ബത്തേരി താലൂക്കില്‍ ബത്തേരി ഡയറ്റില്‍ 100, അധ്യാപക ഭവനില്‍ 82, നൂല്‍പ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 210 ഉം കിടക്കകള്‍ സജ്ജീകരിച്ചു. 

വൈത്തിരി താലൂക്കില്‍ വൈത്തിരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 150 ഉം വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി 200 ഉം മേപ്പാടി പോളിടെക്‌നിക്കില്‍ 150 ഉം കിടക്കകള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ആയിരത്തോളം രോഗികള്‍ക്കുള്ള കിടത്തി ചികിത്സാ സൗകര്യം കൂടി രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. 

ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിർദേശ പ്രകാരം ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ഒരാഴ്ചയ്ക്കകം ഇത്രയും കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചത്. ജൂലൈ 13 ന് ആരംഭിച്ച ജോലികള്‍ 10 ദിവസം പിന്നിടുന്നതോടെ 2500 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. 

കട്ടില്‍, ബെഡ്, ബെഡ്ഷീറ്റ്, തലയിണ, സൈനേജുകള്‍, മൊബൈല്‍ ചാര്‍ജിങ് സൗകര്യം, ടോയ്‌ലറ്റ്- ബാത്ത്‌റൂമുകള്‍, ഡ്രിപ് സ്റ്റാന്‍ഡ് തുടങ്ങിയ സൗകര്യങ്ങളാണ് സി.എഫ്.എല്‍.ടി.സികളില്‍ ഒരുക്കുന്നത്. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കട്ടിലുകളും ബെഡുകളും പരമാവധി പുതിയത് വാങ്ങാതെ സമീപത്തെ ഹോസ്റ്റലുകളില്‍ നിന്നും മറ്റ് എടുത്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ബെഡ്ഷീറ്റുകള്‍ പുതിയത് വാങ്ങുന്നു. തൃശ്‌ലേരി ട്രൈബല്‍ ഹാന്‍ഡ്‌ലൂമില്‍ നിന്നാണ് ബെഡ്ഷീറ്റുകള്‍ വാങ്ങുന്നതെന്ന് ജില്ലാ നിര്‍മ്മിതി കേന്ദ്ര എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജീത്ത് അറിയിച്ചു. നിര്‍മ്മിതിയുടെ ചെയര്‍മാന്‍ ജില്ലാ കലക്ടറും മെമ്പര്‍ സെക്രട്ടറി മാനന്തവാടി സബ് കലക്ടര്‍ വികല്പ് ഭരദ്വാജുമാണ്.

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി 5000 ത്തിലധികം ബെഡുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഇതിനകം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2500 എണ്ണം പ്രവര്‍ത്തന സജ്ജമാകും. നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിക്കു പുറമെ വയനാട് സ്‌ക്വയര്‍, പാസ്റ്ററല്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് രോഗികളെ ചികിത്സിക്കുന്നത്.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നേരിട്ട് വിലയിരുത്തുന്നുണ്ട്. സി.എഫ്.എല്‍.ടി.സികളുടെ സജ്ജീകരണം വേഗത്തിലാക്കുന്നതിനായി ഐ.എ.സ് ഉദ്യോഗസ്ഥയായ ഡോ. വീണ എന്‍. മാധവനെ ജില്ലയില്‍ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്,  സ്‌പെഷല്‍ എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ എന്‍.ഐ ഷാജു ഡി.എം ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ് എന്നിവരാണ് നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഡി.എം.ഒ ഡോ.ആര്‍. രേണുക, ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.പി. ചന്ദ്രശേഖരന്‍, ജില്ലാ സർവൈലന്സ് ഓഫീസർ ഡോ. എസ്. സൗമ്യ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് തുടങ്ങിയവര്‍ ചികിത്സയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും ജനപ്രതിനിധികളും കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് വലിയ പങ്കാളിത്തം വഹിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - Covid 19 Temporary Treatment Room in Wayanad
Next Story