കരളുപിടയും റമദാൻനാൾ; മനമുരുകി വിശ്വാസലോകം
text_fieldsകൊച്ചി: മിനാരങ്ങളിൽ റമദാനിലെ ആദ്യ സുബ്ഹി ബാങ്കുയരുമ്പോൾ ഉരുകുന്ന ഹൃദയമടക്കി വിശ ്വാസികൾ നാഥനിലേക്ക് കൈകളുയർത്തി. ഖുർആൻ പാരായണത്താൽ മുഖരിതമാകേണ്ട മസ്ജിദുകൾ കാരുണ്യത്തിെൻറ നാളുകളിലും മൂകമാണ്. ആയിരങ്ങൾ സമ്മേളിച്ചിരുന്ന ജുമുഅ നേരത്ത് ഇമാമ ുമാർ ഒറ്റക്ക് നമസ്കരിക്കേണ്ട അവസ്ഥ വിശ്വാസിയുടെ ഹൃദയം ഉലക്കുന്നതായിരുന്നു. കോവിഡ് കാലത്തെ റമദാനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾതന്നെ പുക്കാട്ടുപടി സ്വദേശി മലേക്കുടി മുഹമ്മദിെൻറ ചുണ്ടുകൾ വിറച്ചതിന് പിന്നിലും മറ്റൊന്നായിരുന്നില്ല കാരണം. 79 വയസ്സിനിടെ ഇക്കാലമത്രയും നഷ്ടപ്പെടാത്ത വെള്ളിയാഴ്ച ദിവസത്തെ പള്ളിയിലെ മധ്യാഹ്ന പ്രാർഥന റമദാനിൽപോലും മുടങ്ങിയെന്ന് പറയുമ്പോൾ അദ്ദേഹം അറിയാതെ വിതുമ്പി. ‘‘ഇന്നോളം ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല. ജമാഅത്തുകൾക്ക് പള്ളിയിൽ പങ്കെടുക്കാൻ കഴിയാതെയായിട്ട് ആഴ്ചകളായി.
ഓരോ നോമ്പുകാലത്തും പള്ളിയിലാണ് കൂടുതൽ സമയവും ചെലവിട്ടത്. രാത്രിയും പകലുമൊക്കെ പ്രാർഥനകളുമായി അവിടെ തുടരും. ഈത്തപ്പഴം മുതൽ ഇഫ്താർ സംഗമങ്ങൾ വരെ ഒരുക്കി എല്ലാവരും പള്ളിയിൽ ഒരുമിച്ച് കൂടും. കുടുംബാംഗങ്ങളുമൊത്ത് വീട്ടിൽ ഭക്ഷണമൊരുക്കി നോമ്പ് തുറക്ക് പള്ളിയിലെത്തിക്കും. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾതന്നെ ഉള്ളിൽ വലിയ പ്രയാസമാണ്’’ മുഹമ്മദ് പറഞ്ഞു.
വീടിനടുത്ത് തന്നെയുള്ള പള്ളിയിൽ ബാങ്ക് വിളിക്കാനും നമസ്കരിക്കാനുമൊക്കെയായി ഒരാൾ മാത്രമാണ് ഇപ്പോഴുള്ളത്. പ്രഭാത നമസ്കാരം മുതൽ വീട്ടിൽ മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് പ്രാർഥന. എങ്കിലും ജുമുഅ നമസ്കാരത്തിെൻറ സമയത്ത് ആകെയൊരു വിഷമമാണ്. ‘‘ഇപ്പോഴുള്ള പ്രയാസങ്ങളൊക്കെ മാറ്റിത്തരാൻ നാഥനോട് പ്രാർഥിച്ച് പൊറുക്കലിനെ തേടാമെന്നല്ലാതെ മറ്റെന്ത് ചെയ്യാനാണ്’’ -അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദിെൻറ ചെറുപ്പകാലം മുതലുള്ള ഓർമകളിലെവിടെയും ഇത്തരമൊരു അനുഭവമില്ല. ചെറുപ്പം മുതൽ മാതാപിതാക്കളോടും സുഹൃത്തുക്കളോടുമൊപ്പം പള്ളിയിൽ മുഴുകിയിരുന്ന ഓർമകൾ ബാക്കിയാകുമ്പോൾ പ്രാർഥനാനിർഭരമാകുകയാണ് വീടകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.