കരുതലുണ്ടോ ഈ യാത്രക്ക്
text_fieldsതൊടുപുഴ: ജില്ലയില്‍നിന്ന് നാട്ടിലേക്ക് പോകുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലേക്ക് യാത്രയാക്കുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്. തൊടുപുഴയിലെ മിനി സിവില്‍ സ്റ്റേഷനുമുന്നില്‍നിന്ന് പുറപ്പെടാനെത്തിയ തൊഴിലാളികള്‍ സമൂഹ അകലം പാലിക്കാതെയാണ് കൂട്ടംകൂടി എത്തുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസും മറ്റ് അധികൃതരും സ്ഥലത്തില്ലാത്തതും ആശങ്കക്കിടയാക്കുന്നു.
ജില്ലയില്‍ താമസിക്കുന്ന രണ്ടായിരത്തോളം തൊഴിലാളികളാണ് ഇതുവരെ നാട്ടിലേക്ക് പോയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇവരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നിലെത്തിച്ച് ഇവിടെനിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്. എന്നാല്‍, സമൂഹ അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഇവിടെ തൊഴിലാളികള്‍ കൂട്ടംകൂടുകയാണ്. പരസ്പര സമ്പര്‍ക്കവും പുലര്‍ത്തുന്നുണ്ട്. റവന്യൂവകുപ്പ് അധികൃതരാണ് ഇവരുടെ പട്ടിക വായിച്ച് ബസില്‍ കയറ്റുന്നത്. ഈ സമയം ഇവിടെ തിക്കും തിരക്കുമാകും. വിരലിലെണ്ണാവുന്ന എണ്ണം മാത്രമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇവരെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്.
തൊഴിലാളികളെ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടതായി ആക്ഷേപം
അടിമാലി: കോവിഡ് ആശങ്ക നിലനിൽക്കെ അന്തർ സംസ്ഥാന തൊഴിലാളികളെ അടിമാലി ബസ് സ്റ്റാൻഡിൽ കൂട്ടത്തോടെ ഇറക്കി വിട്ടതായി ആക്ഷേപം. ശനിയാഴ്ച പുലർച്ച അഞ്ചിന് രണ്ട് കെ.എസ്.ആർ.ടി.സി ബസിൽ 100ന് മുകളിൽ തൊഴിലാളികളെയാണ് ആലുവയിൽനിന്ന് അടിമാലിയിൽ എത്തിയത്.
ട്രെയിനിൽ സ്വദേശത്തേക്ക് പോകാനായി ആലുവയിൽ എത്തിയ ഇവർ അടിമാലയിലേക്ക് മടങ്ങുകയായിരുന്നു. സമൂഹ അകലം പാലിക്കാതെയും മുഖാവരണം ഇല്ലാതെയും ഇവർ ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞു. ഇത് ജനങ്ങളിൽ ആശങ്ക ഉളവാക്കി. രാവിലെ പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ഇവർ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. ഒടുവിൽ ഉന്നത പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ചതോടെ ഉച്ചക്ക് 12ന് അടിമാലി എസ്.ഐ ശിവലാലിെൻറ നേതൃത്വത്തിലെത്തിയ പൊലീസ് ഇവരെ സ്റ്റാൻഡിൽനിന്ന് മാറ്റി വാഹനത്തിൽ പറഞ്ഞയച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.