അതിവ്യാപനം: നാല് ജില്ലകളിൽ പ്രത്യേക ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ്
text_fieldsകൊച്ചി: കോവിഡ് അതിവ്യാപന ഘട്ടത്തിലേക്ക് കടന്നിരിക്കെ ആലപ്പുഴ, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രത്യേക ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ്. ഇവിടങ്ങളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ ഇടയുണ്ട്. സംസ്ഥാനത്ത് ഇതുവരെ 47 ക്ലസ്റ്ററുകൾ രൂപപ്പെട്ടെന്ന് ആരോഗ്യവകുപ്പിെൻറ കോവിഡ് ക്ലസ്റ്റർ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തിരുവനന്തപുരം പൂന്തുറ, മലപ്പുറം പൊന്നാനി എന്നിവ മാത്രമാണ് വലിയ ക്ലസ്റ്ററുകൾ. ഇവിടങ്ങളിൽ സമ്പർക്കത്തിലൂടെ അമ്പതിലധികം പേർക്ക് രോഗപ്പകർച്ചയുണ്ടായി. 15 ക്ലസ്റ്ററുകളിൽ രോഗം നിയന്ത്രണ വിധേയമായിട്ടുണ്ട്.
മറ്റിടങ്ങളിൽ നിയന്ത്രണ നടപടികൾ അതിവേഗം സ്വീകരിച്ചുവരുന്നു. തിരുവനന്തപുരത്ത് പൂന്തുറ ഉൾപ്പെടെ ആറ് ക്ലസ്റ്റർ രൂപപ്പെട്ടു. കൊല്ലം -11, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം -നാലുവീതം, മലപ്പുറം -മൂന്ന്, കോട്ടയം, ഇടുക്കി, കണ്ണൂർ, വയനാട് -രണ്ടുവീതം, കോഴിക്കോട്, കാസർകോട് -ഒന്നുവീതം. തൃശൂർ അഞ്ചിടത്ത് ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്റർ രൂപപ്പെട്ടു. ആശുപത്രി, ഓഫിസുകൾ കേന്ദ്രീകരിച്ചാണ് രോഗപ്പകർച്ച. കോർപറേഷൻ ഓഫിസ്, വെയർഹൗസ് എന്നിടങ്ങളിൽ നിയന്ത്രണ നടപടികൾ ഇപ്പോഴും തുടരുന്നു.
തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ക്ലസ്റ്ററുകളിൽ ഇപ്പോഴും പുതിയ രോഗികളുണ്ടാകുന്നു. ഇവിടെ അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനിടയുണ്ട്. തിരുവനന്തപുരത്ത് താരതമ്യേന വ്യാപനം കൂടുതലാണെന്നുംം ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. കണ്ണൂർ സി.ഐ.എസ്.എഫ്, ഡി.എസ്.സി ക്യാമ്പുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണം. ആലപ്പുഴ നൂറനാട് ഇന്തോ-ടിബറ്റൻ ഫോഴ്സ് ക്യാമ്പിൽ കൂടുതൽ പേരിലേക്ക് രോഗം പടർന്നേക്കാം. തൃശൂർ കടലോര മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിർത്തി ജില്ലയായ പാലക്കാട് ഒമ്പതിടത്ത് ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.