അങ്ങനെ അത് നെഗറ്റീവ് ആയി; കോവിഡ് കാലത്തെ അനുഭവങ്ങളുമായി സന്നദ്ധപ്രവർത്തകൻ
text_fieldsകോവിഡ് 19 വൈറസ് ബാധയെ ചെറുക്കാൻ മുന്നണിപോരാളികളായി നിരവധി പേരുണ്ട്. ആരോഗ്യ പ്രവർത്തകരും സർക്കാർ സംവിധാനങ്ങളും പൊലീസുമെല്ലാം കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുണ്ട്. ഇവർക്കെല്ലാം പിന്തുണയുമായി സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സിവിൽ ഡിഫൻസ് വളണ്ടിയറായ നിസാമുദീൻ പുതിയകടവ്. കോഴിക്കോട് കോവിഡ് ബാധിച്ച് തമിഴ്നാട്ടുകാരനെ ക്യാമ്പിലേക്ക് മാറ്റാൻ സിവിൽ ഡിഫെൻസ് ടീമിെൻറ കൂടെയുണ്ടായിരുന്നതിനാൽ ക്വാറൈൻറനിൽ പോകേണ്ടി വന്നതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഫേസ്ബുക്ക് കുറിപ്പിൽ. കേരള ഫയർഫോഴ്സിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണ്ണ രൂപം
അങ്ങനെ അത് നെഗറ്റീവ് ആയി.
നോക്കണ്ട അത് തന്നെ.
കോഴിക്കോട് കോവിഡ് ബാധിച്ച തമിഴ്നാട്ടുകാരനെ കഴിഞ്ഞ 2 ന് ക്യാമ്പിലേക്ക് മാറ്റാൻ സിവിൽ ഡിഫെൻസ് ടീമിെൻറ കൂടെയുണ്ടായിരുന്നതിനാൽ ക്വാറന്റൈനിലായിരുന്നു കുറച്ചു ദിവസം. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റ് റിസൾട്ട് വന്നു. നെഗറ്റീവ് ആണ്. എന്റേതുമാത്രമല്ല,കൂടെയുള്ളവരുടേതും. (ദൈവത്തിന് നന്ദി)
ജീവിതത്തിൽ ഇത്രേം ദിവസം ഒറ്റക്കിരിക്കേണ്ടി വന്നത് ശരിക്ക് പറഞ്ഞാൽ അത്ഭുതമാണ്. ഉമ്മ ഇടയ്ക്കിടെ പറയാറുണ്ട്, പണിയൊന്നുല്ലെങ്കിൽ എെൻറ അടുത്ത് വന്ന് കൊറച്ചു നേരം ഇരുന്നൂടേ ന്ന്. ഇതിപ്പോ അതിനും കൂടി പറ്റാത്ത അവസ്ഥ.
എന്നാലും വലിയ ബോറടികളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നു. 11 മാസം തോന്നുമ്പോ തോന്നുമ്പോ ഫുഡ്ഡടിച്ചു നടന്നിട്ട് ഒരുമാസം അതൊക്കെ മാറ്റിവെക്കാൻ മനസ്സ് തരുന്ന പിന്തുണയുണ്ടല്ലോ, അത് ഇവിടെയും വർക്ഔട്ടായി എന്നതാണ് കാര്യം. അല്ലെങ്കിലും മനസ്സിന് കാര്യം പറഞ്ഞാൽ മനസ്സിലാകും.
സ്വന്തത്തിലേക്ക് മാത്രം ചിന്തിച്ചു നടന്നിരുന്ന ജീവിതത്തിൽ ചുറ്റുമുള്ളവർ സേഫ് ആയിരിക്കാൻ വേണ്ടി നമ്മൾ കാണിക്കുന്ന കരുതലല്ലേ ശരിക്കും ക്വാറൻറീൻ. ശരീരം ഒരു മുറിക്കുള്ളിലൊതുങ്ങുമ്പോ മനസ്സ് ഈ ലോകത്തോളം വിശാലമാകുന്നത് ഇത്തരം സാഹചര്യങ്ങളിൽ തന്നെയല്ലേ...
സ്വന്തത്തെ വിട്ട് ലോകർക്ക് വേണ്ടി പ്രാർത്ഥിച്ച് ഈ മഹാമാരിയെ തളക്കാൻ അഹോരാത്രം പണിയെടുക്കുന്നവരെക്കുറിച്ചോർത്തഭിമാനിച്ചുകൊണ്ടുള്ള ഈ ഒതുങ്ങൽ മനസ്സിന് തരുന്ന പോസിറ്റീവ് എനർജി ചെറുതൊന്നുമല്ല.
ക്വാറൻറീൻ ഒന്ന് കഴിഞ്ഞോട്ടെ വീണ്ടും കളത്തിലിറങ്ങണം. സഹപ്രവർത്തകരിലേറെയും രാവും പകലുമില്ലാതെ പടക്കളത്തിലാണ്. അപ്പൊ പിന്നെ നമുക്ക് പിടിച്ചുനിൽക്കാൻ പറ്റൂലല്ലോ??
പ്രളയകാലം മുന്നിൽക്കണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ ഫയർ സ്റ്റേഷനുകളുടെയും കീഴിൽ ഞങ്ങളെപ്പോലെയുള്ള സിവിൽ ഡിഫെൻസ് അംഗങ്ങളുണ്ട്. പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടക്കാനിരിക്കുമ്പോഴാണ് കോറോണയുടെ വരവ്. ഒന്നും നോക്കിയില്ല, പടച്ചോനേ ഇങ്ങള് കാത്തോളീന്നും പറഞ്ഞ് ഒരൊറ്റ പോക്കാണ്. റെയിൽവേ സ്റ്റേഷനിലും ജില്ലാ ഭരണകൂടത്തിന്റെ വിവിധ ക്യാമ്പുകളിലും തെരുവിലുമായി കേരളത്തിെൻറ ഈ ഓറഞ്ചുപടയുടെ ഭാഗമായി ഞാനും. അതിനിടക്ക് കഴിഞ്ഞ 9 ന് നടക്കേണ്ടിയിരുന്ന കല്യാണവും മാറ്റിവച്ചു. സന്തോഷായി ( പടച്ചോനേ, ഇമ്മാതിരി പണി വേണ്ടായിരുന്നു എന്നാണ് മനസ്സിൽ. പുറത്തു പറയാൻ പറ്റൂലല്ലോ...)
ഏതായാലും ഇറങ്ങിപ്പോയില്ലേ ഇനി ഇത് പൂർത്തിയാക്കിയിട്ടേ തിരിച്ചു കയറുന്നുള്ളൂ. അതിനിടക്ക് ഈ ക്വാറൻറീൻ, അതിപ്പോ കഴിയുമല്ലോ...(അതിനിടക്ക് വീട്ടീന്ന് പുറത്താക്കിയില്ലെങ്കിൽ മതിയായിരുന്നു)
കരുത്തുപകരാൻ കൂട്ടിനുണ്ടായിരുന്നവർ ഏറെയാണ്. സേവന പാതയിലേക്കും സിവിൽ ഡിഫെൻസിലേക്കുമൊക്കെ വഴിതെളിച്ച ഐ.എസ്.എമ്മും ഹെല്പിങ് ഹാൻഡ്‌സും, പ്രതിസന്ധികളിൽ ഇവർ നൽകുന്ന കരുത്തോളം തന്നെയുണ്ട് ബീച്ച് ഫയർ സ്റ്റേഷനിലെയും കോർപറേഷനിലെയും സാറുമ്മാരുടെ പിന്തുണയും പിന്നെ നമ്മുടെ ഐ-ലാബും (ആരുടേയും പേര് പറയുന്നില്ല, എല്ലാം മനസ്സിലിങ്ങനെ കൊത്തിവച്ചിട്ടുണ്ട്) എല്ലാത്തിനുമുപരിയായി സിവിൽ ഡിഫെൻസിലെ സഹപ്രവർത്തകർ, അവരില്ലെങ്കിൽ ഞാനുമില്ല. അവർക്കിടയിൽ ഒരാളായി ഞാനും എന്നുമാത്രം.
സ്വന്തം സാഹചര്യങ്ങൾ മാറ്റിവച്ചുകൊണ്ട് ഈ ദുരിതകാലത്തും നാടിന് വേണ്ടി പണിയെടുക്കുന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള വിവിധമേഖലയിലുള്ളവർ,ആരോഗ്യ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ, പോലീസ്, ഫയർ ഫോഴ്സ് തുടങ്ങിയവർക്കൊക്കെയും ഹൃദയാഭിവാദ്യങ്ങൾ.
അപ്പൊ ഇനി ഡയലോഗുകളില്ല, സ്‌ക്രീനിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
